കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 720 പേര്‍ക്ക് ഇന്ന് മുതല്‍ പ്രത്യേക നിരീക്ഷണം അര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,235 ആയതായി കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ വിലയിരുത്തി. 75 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,133 പേര്‍ വീടുകളിലും 27 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 62 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നാല്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് രോഗികളും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.
319 പേര്‍ക്ക് വൈറസ് ബാധയില്ല
ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളില്‍ 319 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 130 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് നല്‍കി വരികയാണ്.
ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറാനും നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും 5,641 ഫീല്‍ഡ് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 23,088 വളണ്ടിയര്‍മാര്‍ വിവിധ സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് 5,855 വീടുകളില്‍ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. വീടുകളില്‍ നിരീക്ഷണത്തിലുള്ള 356 പേര്‍ക്ക് ഇന്ന് വിദഗ്ധ സംഘം കൗണ്‍സലിംഗ് നല്‍കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള 309 മുതിര്‍ന്ന പൗരന്മാരെ കണ്ടെത്തി പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ടായി
മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കല്‍പകഞ്ചേരി കന്മനം സ്വദേശിയായ 49 കാരനും തിരൂര്‍ പുല്ലാര്‍ സ്വദേശിയായ 39കാരനും വണ്ടൂര്‍ അയനിക്കോട് സ്വദേശിയായ 36കാരനുമാണ് ഇന്ന് (മാര്‍ച്ച് 26) രോഗബാധ സ്ഥിരീകരിച്ചത്.
ദുബായിയില്‍ നിന്നും ഷാര്‍ജ വഴി മാര്‍ച്ച് 22ന് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തിയ എ.ഐ 968 എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വണ്ടൂര്‍ അയനിക്കോട് സ്വദേശി. ഇയാളിപ്പോള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
കല്‍പകഞ്ചേരി കന്മനം സ്വദേശി മാര്‍ച്ച് 22ന് ഇ.വൈ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബുദാബി നിന്നും രാവിലെ എട്ടു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്കു വിധേയനായ ശേഷം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 25ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
തിരൂര്‍ പുല്ലൂര്‍ സ്വദേശിയും മാര്‍ച്ച് 22ന് ദുബായിയില്‍ നിന്നാണ് എത്തിയത്. രാവിലെ 7.30ന് ബാംഗ്ലൂരിലെത്തിയ ഇ.കെ 564 എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് ടെമ്പോ ട്രാവലര്‍ വാഹനത്തില്‍ കേരള അതിര്‍ത്തിയിലെത്തി പിന്നീട് ആംബുലന്‍സില്‍ തലശ്ശേരി ഗവ ആശുപത്രിയിലെത്തി പരിശോധനക്കു വിധേയനായി. മാര്‍ച്ച് 23ന് രാവിലെ ആംബുലന്‍സില്‍ തിരൂര്‍ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയും വേണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല.
ജില്ലാ മെഡിക്കൽ കൺട്രോൾ റൂം നമ്പർ
04832733251, 04832733252, 04832733253
0483 2737858, 0483 2737857

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !