ഡി.സി.സി പട്ടികയിൽ ഫലപ്രദമായ ചർച്ച നടത്തിയിട്ടില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം. എന്നാൽ ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും വി.ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി.
എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കാൻ പറ്റില്ലെന്ന് വി.ഡി സതീശന്‍ തുറന്നടിച്ചു. വൈകിയെന്ന് വിമർശിക്കുന്നവർ ഒരു വർഷം വരെയൊക്കെ ഇരുന്നാണ് പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. താരിഖ് അൻവറും രാഹുൽ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ സുധാകരനും ഞാനും ഏറ്റെടുക്കുന്നെന്നും സതീശന്‍ പറഞ്ഞു.
സാമ്പ്രദായിക രീതിയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ഒരു വിവാദത്തിന്‍യും ആവശ്യം ഇപ്പോഴില്ല. ഡി.സി.സി പ്രസിഡന്‍റുമാർ പെട്ടിത്തൂക്കികളാണെന്ന് പറയുന്ന ആളുകളോട് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത്..? ഇത്തരം കാര്യങ്ങളനുവദിച്ചു കൊടുത്താൽ പിന്നെന്താണ് ഈ പാർട്ടിയിൽ സംഭവിക്കുകയെന്ന് ആലോചിച്ച് നോക്കൂ എന്നും സതീശൻ പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പറയാൻ പാടില്ലായിരുന്നു. അവർ മുമ്പെടുത്ത തീരുമാനങ്ങളിൽ ഒരുപാട് പേർക്ക് അതൃപ്തിയുണ്ടായിരുന്നു. അന്നെല്ലാം അതംഗീകരിച്ചാണ് മറ്റുള്ളവർ മുന്നോട്ട് പോയത്. അതെങ്കിലും അവര്‍ മനസിലാക്കണമായിരുന്നു. നേതൃത്വം മാറിയത് ഇനിയെങ്കിലും അംഗീകരിക്കണം. പതിനെട്ട് വര്‍ഷം അവര്‍ രണ്ട് പേരും മാത്രമായി തീരുമാനിച്ചതല്ലേ. ഇനി പുതിയ നേതത്വത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയും പഴയതുപോലെ എല്ലാം വീതംവെച്ച് കൊടുക്കാന്‍ കഴിയില്ലല്ലോ. പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡി.സി.സി പട്ടികയിലെ എതിർപ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു. പട്ടികയില്‍ ചർച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദങ്ങളെ പരസ്യമായി തള്ളിയാണ് സുധാകരന്‍ രംഗത്തുവന്നത്. ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിർദേശിച്ച പേരുകളുടെ പട്ടികയും വാർത്താസമ്മേളനത്തില്‍ സുധാകരന്‍ ഉയർത്തിക്കാട്ടി.ചെന്നിത്തല ഒരു ജില്ലയിലേക്ക് രണ്ട് വീതം പേരുകള്‍ നിർദേശിച്ചിരുന്നു. അവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് കാര്യങ്ങള്‍ തീരുമാനിച്ച കാലമുണ്ടായിരുന്നു.അന്നത്തേക്കാള്‍ മെച്ചമാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും സുധാകരന്‍ അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !