സ്വര്‍ണ്ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, എതിര്‍പ്പുമായി സ്വര്‍ണവ്യാപാരികള്‍ രംഗത്തെത്തി. ശത്രുതാ മനോഭാവത്തോടെയാണ് ഉദ്യോഗസ്ഥര്‍ വ്യാപാരികളോട് പെരുമാറുന്നത്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനമാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ ഇടപെട്ട് ഇതില്‍ മാറ്റം വരുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണ വ്യാപാരശാലകളില്‍ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, സ്വര്‍ണ്ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു. ജിഎസ്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇപ്പോള്‍ തന്നെ പൂര്‍ണ്ണമായും സ്വര്‍ണ്ണക്കടകളില്‍ മാത്രമാണ്. സ്വര്‍ണ്ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും, പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പോലീസ് രാജ് ഈ മേഖലയില്‍ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തുന്നു.
നികുതി വരുമാന കുറവിന്റെ പേരില്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പിക്കാനുള്ള നീക്കം അപലപനീയമാണ്. കോവിഡ് സാഹചര്യങ്ങളില്‍ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടകളിലെ പരിശോധന വ്യാപകമാക്കാനും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്താനും, ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്താനും അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കുന്ന കാര്യം പരിഗണനയിലാണ്. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !