കൊട്ടാരക്കര| തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സോളര്‍ കേസിലെ പ്രതി സരിത എസ്.നായര്‍.
സരിത ഉള്‍പ്പെട്ട വാഹന ആക്രമണ കേസില്‍ മൊഴി നല്‍കാന്‍ കൊട്ടാരക്കരയില്‍ എത്തിയതായിരുന്നു അവര്‍. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. വിഷ ബാധയെ തുടര്‍ന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി താന്‍ ചികിത്സയിലാണെന്നും വിഷം നാഡികളെയും ബാധിച്ചെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കീമോ തെറപ്പിയുള്‍പ്പെടെയുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും അതീജീവനത്തിനു ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിത ഉള്‍പ്പെട്ട വാഹന ആക്രമണ കേസില്‍ വാദി-പ്രതി ഭാഗങ്ങള്‍ കോടതിയില്‍ മൊഴിമാറ്റിയിരുന്നു. കേസ് വിധി പറയാന്‍ 29 ലേക്കു മാറ്റിയിട്ടുണ്ട്. സരിത വാദിയായും പ്രതിയായും 2 കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്നു സരിതയും ഇടിച്ച വാഹനത്തില്‍ സരിത ഉണ്ടായിരുന്നില്ലെന്ന് എതിര്‍ഭാഗവും കോടതിയെ അറിയിച്ചു.
2015 ജൂലൈ 18നു രാത്രി പതിനൊന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംസി റോഡില്‍ കരിക്കകത്തിനു സമീപം സരിതയുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. സരിതയ്ക്കൊപ്പം ഡ്രൈവര്‍ ബിനുകുമാര്‍, വിദ്യാധരന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളായ ആറംഗസംഘം എത്തി കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായാണ് ആദ്യ കേസ്. കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും സരിതയോട് അപമര്യാദയായി സംസാരിക്കുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തതായാണു പരാതി.
മനു പി.മോഹന്‍, ദീപുരാജ്, അജിത്കുമാര്‍, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു പ്രതികള്‍. സംഘര്‍ഷത്തിനിടെ കാര്‍ പെട്ടെന്നു മുന്നോട്ടെടുത്തതോടെ അനീഷ് മാത്യു, പ്രദീപ് എന്നിവര്‍ക്കു പരുക്കേറ്റു. കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനു സരിതയ്ക്കും ബിനുകുമാറിനും വിദ്യാധരനും എതിരെ പൊലീസ് കേസെടുത്തു. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഡ്രൈവര്‍ക്കു മയക്കം വന്നതിനാല്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തെന്നാണു സരിതയുടെ മൊഴി. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ റോയ് ടൈറ്റസ് പ്രതികളെ വിസ്തരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !