ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്.
കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍വീസ് ചാര്‍ജ് നടപ്പിലാക്കി തുടങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് യുഎഇയില്‍ അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കള്‍ അനുഗമിക്കേണ്ട വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരെയാണ്.
എന്നാല്‍ രണ്ട് മാസം മുമ്ബ് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ചതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കോള്‍ സെന്റര്‍ ഏജന്റ് പറയുന്നത്. അവധി ലഭിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം.
കുട്ടികളെ ഒറ്റക്ക് യുഎഇയിൽ നിന്നും നാട്ടിലേക്ക് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
📌കുറഞ്ഞത് യാത്രയ്ക്ക് 3 പ്രവൃത്തി ദിവസം മുൻപ് എയർലൈന്റെ ഓഫിസിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യണം.
📌അൺ അക്കംപനീഡ് മൈനർ അപേക്ഷയുടെ 4 കോപ്പി സമർപ്പിക്കണം.
📌കുട്ടിയെ ഏൽപിക്കുന്നതും ഏറ്റുവാങ്ങുന്നതുമായ വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ, ബന്ധം, ഫോൺ നമ്പർ എന്നിവ മുൻകൂട്ടി എയർലൈൻ ജീവനക്കാരെ അറിയിക്കണം.
📌അപേക്ഷയിൽ രേഖപ്പെടുത്തിയവർ തന്നെ എയർപോർട്ടിൽ കുട്ടിയെ ഏൽപിക്കുകയും സ്വീകരിക്കുകയും ചെയ്യണം.
📌ഇവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
📌വിമാനം പുറപ്പെടുന്നതിനു 2 മണിക്കൂർ മുൻപു തന്നെ ചെക്ക്–ഇൻ നടപടികൾ പൂർത്തിയാക്കണം.
📌കുട്ടിയുടെയും രക്ഷിതാവിന്റെയും രേഖകൾ ചെക്ക്–ഇൻ സമയത്ത് ഹാജരാക്കണം.
📌മരുന്ന് വസ്ത്രം, ഇഷ്ടപ്പെട്ട ടോയ്സ് തുടങ്ങി കുട്ടികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഹാൻഡ് ബാഗേജിൽ ഉണ്ടെന്ന് ഉറപ്പാക്കണം.
📌യാത്രയിലുടനീളം കുട്ടിയെ എയർഹോസ്റ്റസ് പരിചരിക്കും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും കുട്ടിയെ സഹായിക്കും.
📌വിമാനത്തിൽ എമർജൻസി എക്സിറ്റിനടുത്തുള്ള സീറ്റ് അൺ അക്കംപനീഡ് മൈനർക്ക് ബുക്ക് ചെയ്യരുത്.
📌ഒരേവിമാനത്തിൽ വ്യത്യസ്ത ക്ലാസിലാണ് കുട്ടിക്കും രക്ഷിതാവിനും സീറ്റെങ്കിലും കുട്ടിയെ അൺ അക്കമ്പനീഡ് മൈനർ ആയി കണക്കാക്കും.
📌കുട്ടിയെ ഏൽപിക്കാനും സ്വീകരിക്കാനും എത്തുന്നവർ നിശ്ചിത സമയത്തിനു നേരത്തെ തന്നെ ഹാജരായി നടപടികൾ പൂർത്തിയാക്കി ഒപ്പുവച്ച് രേഖകൾ കൈമാറണം.
📌യുകെയിലേക്കു തനിച്ചു പോകുന്ന കുട്ടികൾ യുകെ ബോർഡർ ഫോഴ്സിന്റെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഓരോ രാജ്യത്തിന്റെയും നിയമത്തിൽ വ്യത്യാസമുണ്ടാകും.
Content Highlights: Air India Express has doubled the service charge for children
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !