മലപ്പുറം: ഈ വർഷത്തെ നബിദിനാഘോഷം പരിസ്ഥിതി സൗഹൃദവും ഹരിത ചട്ട പ്രകാരവുമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകളക്ടർ ജാഫർ മാലിക് പറഞ്ഞു. ജില്ലയിലെ വിവിധ മതസംഘടനാ നേതാക്കളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
പ്ലാസ്റ്റിക്, ഡിസ്പോസിബിൾ സാമഗ്രികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കാൻ ഖത്തീബുമാർ അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ഉദ്ബോധനം നടത്തണമെന്ന് കളക്ടർ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിലും മറ്റും ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്താനും നിർദ്ദേശിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളും ഇത്തരം പരിപാടികളിൽ നൽകുന്നില്ലെന്നു സംഘാടകർ ഉറപ്പുവരുത്തണം. ഘോഷയാത്രയ്ക്കു സ്വീകരണം നൽകുന്ന കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ശുചീകരണം സംഘാടകർ സ്വയം ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.ടി.രാകേഷ്, വിവിധ സംഘടന പ്രതിനിധികളായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുൾ ഖാദർ ഫൈസി (സമസ്ത), പി.എം.മുസ്തഫ(കേരള മുസ്ലിം ജമാഅത്ത്), കെ.പി.ജമാൽ(എസ്.വൈ.എസ്), സദറുദ്ദീൻ(ജമാഅത്തെ ഇസ്ലാമി), അബ്ദുൽ വഹാബ് (മഅ്ദിൻ അക്കാദമി), ഇസ്മായിൽ ഹുദവി(എസ്.എം.എഫ് ) എന്നിവർ പങ്കെടുത്തു.


