തിരൂരിൽ സ്വർണ്ണപ്പണി നടത്തിവരുന്ന വിനായക് ഗോൾഡ് വർക്സിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ച് കടന്ന മഹാരാഷ്ട്ര സാംഗ്ളി ബൊർഗാവ് സ്വദേശിയായ കടയിലെ ജോലിക്കാരവും ഇയാളുടെ സഹായിയും മഹാരാഷ്ട്രയിലെ ഇസ്ളാംപൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടിയിലായി.
സാംഗ്ളി ജില്ലക്കാരനായ ഹരീഷ്ചന്ദ്ര തോംറെ എന്ന സ്വർണ്ണപ്പണിക്ക് ആളെ സപ്ളെ ചെയ്യുന്ന ഏജന്റ് വഴി തിരൂരിൽ താരിഫ് ബസാറിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ ജോലിക്ക് വന്ന സാംഗ്ളി ബൊർഗാവ് സ്വദേശിയായ സന്ദീപ് പാട്ടീലാണ് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാനേൽപ്പിച്ച സ്വർണ്ണക്കട്ടികളും 4 ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞത്.
മോഷണം നടന്ന ദിവസം കടയിൽ നിന്ന് സന്ദീപ് പാട്ടീലിനെ കാണാതായിരുന്നു. മോഷണം നടന്ന സ്ഥാപനത്തിലെയും സമീപത്തെയും CCTV കൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ കടയിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.സ്വർണ്ണവും പണവും മോഷ്ടിച്ച് തിരൂരിൽ നിന്ന് രക്ഷപ്പെട്ട പ്രതി മഹാരാഷ്ട്രയിൽ പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ പഴയ സുഹൃത്തും മഹാരാഷ്ട്രയിലെ ഇസ്ളാംപൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിശാൽ മഹാദേവ് മസ്കെയുമായി ചേർന്ന് മഹരാഷ്ട്രയിലെ വഡാലയിൽ സ്വർണ്ണാഭരണനിർമ്മാണ ശാല തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയാണ് ഇസ്ളാംപൂരിലെ ഗുണ്ടാപ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ ഒളിത്താവളത്തിൽ നിന്ന് സാഹസികമായാണ് ഇവരെപിടികൂടുന്നത്.
ഇസ്ളാംപൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് വാറണ്ട് പ്രകാരം തിരൂർ കോടതിയിൽ ഹാജരാക്കി. തിരൂർ Dysp സുരേഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം തിരൂർ ഇൻസ്പെക്ടർ T.P ഫർഷാദിന്റെ മേൽനോട്ടത്തിൽ തിരൂർ SI മാരായ അബ്ദുൾ ജലീൽ,പ്രമോദ് സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവർ ചേർന്നാണ് മഹാരാഷ്ട്രയിലെ ഇസ്ളാംപൂരിലെ ഒളിത്താവളത്തിൽ നിന്ന് ഇവരെ പിടികൂടിയത്.


