പൊന്നാനി: നഗരത്തിലെ 10 ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി.
രാവിലെ അഞ്ചരമുതലാണ് പരിശോധന ആരംഭിച്ചത്. ഈശ്വരമംഗലത്തെ ഗ്രീൻവാലി, കുണ്ടുകടവ് ജങ്‌ഷനിലെ സെൻട്രൽ, കൊല്ലൻപടിയിലെ തൻഹ, പുഴമ്പ്രത്തെ ഷൺമുഖവിലാസം, തെയ്യങ്ങാട് ഹോട്ടലുകളിൽനിന്നും ചന്തപ്പടി മോഡേൺഫുഡ് ചപ്പാത്തി കമ്പനി, ബിയ്യം തട്ടുകട എന്നിവിടങ്ങളിൽനിന്നുമാണ് പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടിയത്.
സ്ഥാപനങ്ങൾക്ക് പിഴചുമത്തി. ഇനിയും ആവർത്തിച്ചാൽ ലൈസൻസ് റദ്ദ്ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. പരിശോധനയ്ക്ക് പൊന്നാനി നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശ്രീജിത്ത് നേതൃത്വംനൽകി.


