കോട്ടക്കൽ: ഒരു കൂട്ടമാളുകൾ മർദ്ദിച്ചതിനെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ പുതുപ്പറമ്പിലാണ് സംഭവം. അക്രമത്തിൽ സഹോദരൻ ഷിബിലി (19)ക്കും മർദ്ദനമേറ്റിരുന്നു. ഷിബിലിയുടെ പരാതിയിൽ 15 പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെയാണ് കേസ്.മർദ്ദനമേറ്റ ഷാഹിർ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് മരണം. ക്രൂരമായ മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
വിഷം കഴിച്ച കാമുകി ഗുരുതരാവസ്ഥയില്‍
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷാഹിറിന്റെ സഹോദരൻ ഷിബിലന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്‍തു. വീട്ടിലെത്തിയ ഷാഹിര്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ഷാഹിറിന്റെ മരണവാർത്ത അറിഞ്ഞാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.


