ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രമര്‍പ്പിച്ചു. ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കിലും മ്യൂസിയത്തിലും സന്ദര്‍ശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ദുരന്തസ്മാരകത്തിൽ പുഷ്പചക്രം സമര്‍പ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സ്മാരകം ആണവ യുദ്ധത്തിന്‍റെ ഭയാനകതയിലേക്ക് ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നു. ഇനിയൊരിക്കലും ആണവായുധം ഉപയോഗിക്കപ്പെടരുത്. ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കിലേക്കും മ്യൂസിയത്തിലേക്കും അറ്റോമിക് ബോംബ് ഡോമിലേക്കുമുള്ള സന്ദര്‍ശനം വികാരപരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വീകരണത്തിനും പ്രദര്‍ശനങ്ങള്‍ വിശദീകരിച്ചതിനും ഹിരോഷിമാ നഗരത്തിലെ രാജ്യാന്തര നയതന്ത്ര വിഭാഗത്തോടും പീസ് കള്‍ച്ചര്‍ ഫൗണ്ടേഷനോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഹിരോഷിമയിലെ ബോംബാക്രമണവും ആണവ യുദ്ധ കുറ്റകൃത്യങ്ങള്‍ ചിത്രീകരിക്കുന്ന കരകൗശല വസ്തുക്കളുടെയും വ്യക്തിഗത ചരിത്രങ്ങളുടെയും പ്രദര്‍ശന സ്ഥലമാണിത്. ഹിരോഷിമ നഗരത്തിലെ സിറ്റിസണ്‍സ് അഫയേഴ്സ് ബ്യൂറോ, രാജ്യാന്തര നയതന്ത്ര വിഭാഗം ഡയറക്ടര്‍ യൂക്കോ ഷിഗെമിസു, ചീഫ് ഡോ. യാസുകോ ഒശാനെ, ഹിരോഷിമ പീസ് കള്‍ച്ചര്‍ ഫൗണ്ടേഷന്‍റെ ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടര്‍ കട്സ്നോബു ഹമോക എന്നിവര്‍ മുഖ്യമന്ത്രിയെയും സംഘാംഗങ്ങളെയും സ്വീകരിച്ചു. ജപ്പാനും ഹിരോഷിമയും സന്ദര്‍ശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.


