തിരുവനന്തപുരം: സംസ്ഥാനം കടന്നു പോകുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വീസ് സംഘടനകളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നികുതിയുള്‍പ്പടെയുള്ള എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യരംഗത്ത് സര്‍ക്കാരിന് വലിയ മുതല്‍ മുടക്കാണ് വേണ്ടിവരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ചെലവുണ്ട്. എല്ലാവര്‍ക്കും സൗജന്യറേഷനും കിറ്റും നല്‍കുന്നത് നല്ല സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ഒരു മാസത്തെ ശമ്പളം നല്‍കുന്നവരില്‍ നിന്ന് പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകള്‍ നിര്‍ദേശം വച്ചു. എന്നാല്‍, ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേല്‍പിക്കരുതെന്നും അവരവര്‍ക്ക് സാധിക്കുന്ന ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകള്‍ ആവശ്യപ്പട്ടു.
സാലറി ചലഞ്ചിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരിൽ നിന്നു സഹായം തേടുകയാണ് സർക്കാർ. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.
കോവിഡ് വൈറസ് ബാധ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും അതിനാൽ സാധിക്കുന്നവരെല്ലാം ഇപ്പോഴത്തെ സ്ഥിതിയിൽ തങ്ങളെ കൊണ്ട് ആവുന്നവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് പറഞ്ഞതിനു പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുലക്ഷം രൂപ സംഭാവന നൽകി. വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !