ജിദ്ദ: ജോലി നഷ്ടപ്പെട്ട് പ്രവാസ ലോകത്തുനിന്നുമെത്തുന്നവര്‍ക്ക് ജീവനോപാധി കണ്ടെത്തുന്നതിനായി പ്രവാസി പുന:രധിവാസ പാക്കേജ് ഉണ്ടാക്കണമെന്ന് ജിദ്ദ ആലുവ കൂട്ടായ്മ ആവശ്യപ്പെട്ടു. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തുമായുള്ള ഓണ്‍ലൈന്‍ വീഡിയോ സംവാദത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ തന്നെകൊണ്ട് ആവും വിധത്തിലുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ഉറപ്പു നല്‍കി. ജിദ്ദയില്‍ ഇപ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെങ്കിലും കോവിഡ് വ്യാപനത്താല്‍ പ്രവാസി സമൂഹം ഒന്നാകെ ആശങ്കയിലും പ്രയാസത്തിലുമാണ് കഴിയുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഒട്ടേറെ പേര്‍ സാമ്പത്തികമായി പ്രയാസത്തിലാണ്. കൂട്ടായ്മ അടക്കം പല സന്നദ്ധ സംഘടനകളും സഹായത്തിനും ക്ഷേമ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും രംഗത്തുണ്ടെങ്കിലും ദിവസം കഴിയുന്തോറും പലരുടെയും പ്രയാസങ്ങള്‍ വര്‍ധിക്കുകയാണ്. അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. മങ്ങിവരുന്നവരുടെ മക്കളുടെ തുടര്‍ പഠനത്തിന് സൗകര്യം ഒരുക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ക്കുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് കൂട്ടായ്മ അംഗങ്ങള്‍ എം.എല്‍.എ മുന്‍പാകെ പറഞ്ഞു.
പ്രവാസിയായിരുന്ന പിതാവിന്റെ മകനെന്ന നിലയില്‍ പ്രവാസികളുടെ കാര്യങ്ങള്‍ തനിക്ക് നന്നായി അറിയാമെന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഒരു ജനപ്രതിനിധി എന്നനിലയില്‍ പ്രധാമന്ത്രിക്കും, മുഖ്യമന്ത്രിക്കും വളരെ നേരത്തെ തന്നെ കത്തയക്കുകയും സമ്മര്‍ദം ചെലുത്താവുന്നിടങ്ങളിലെല്ലാം സമ്മര്‍ദം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും അതിപ്പോഴും തുടരുകയാണെന്നും അന്‍വര്‍ സാദത്ത് മറുപടിയായി പറഞ്ഞു. പുന:രധിവാസ പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിരന്തരം സമ്മര്‍ദം ചെലുത്തും. തിരിച്ചു വരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വോറന്റൈന്‍ സൗകര്യങ്ങള്‍ക്കും അതിനോട് അനുബന്ധിച്ച നടപടികള്‍ക്കും എല്ലാ പിന്തുണയും നല്‍കി വരികയാണ്. ക്വാറന്റൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മടങ്ങിവരുന്നവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാരിനൊപ്പം എം.എല്‍.എ എന്ന നിലയില്‍ താനും ആലുവയിലെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ഷാ ആലുവ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ പി.എം മായിന്‍കുട്ടി, സെയ്ദ് മുഹമ്മദ്, അബ്ദുല്‍ റഷീദ്, കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ മുട്ടം, മുന്‍ പ്രസിഡന്റ് ഡോ. സിയാവുദ്ദീന്‍, കമ്മിറ്റി അംഗങ്ങളായ സമദ് വെളിയത്തുനാട്, സുബൈര്‍ പാനായിക്കുളം, നാട്ടില്‍നിന്ന് റസാഖ് എടവനക്കാട് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ തൊട്ടുംമുഖം സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ആലുവ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !