അനധികൃത മണല്‍ ഖനനത്തിന് മലയാളി ബിഷപ് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ തമിഴ്‌നാട്ടിലെ അംബാസമുദ്രത്തില്‍ അറസ്റ്റില്‍. പത്തനംതിട്ട സീറോ മലങ്കര രൂപതാധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസും, വികാരി ജനറല്‍ ഷാജി തോമസ് മാണിക്കുളവും ഉള്‍പ്പെടെയാണ് അഞ്ചു വൈദികര്‍ അറസ്റ്റിലായത്. ബിഷപ്പിനെ അംബാസമുദ്രത്തില്‍ വച്ചാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തത്. താമരഭരണി നദിയില്‍ അനധികൃതമായി മണലെടുപ്പ് നടത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ എല്ലാവരെയും തിരുനെല്‍വേലി ജില്ലാ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തെങ്കിലും, ദേഹാസ്വാസ്ഥ്യം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് ബിഷപ്പ് ഐറേനിയോസ് (69), ഫാ. ജോസ് ചാമക്കാല എന്നിവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികരായ ജോര്‍ജ് സാമുവല്‍ (56), ഷാജി തോമസ് മാണിക്കുളം(58), ജിജോ ജെയിംസ് (37), ജോസ് കളവയല്‍ (53) എന്നിവരെയാണ് നാങ്ങുനേരി ജയിലിലടച്ചിരിക്കുന്നത്. കേസില്‍ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ്ജ് നേരത്തെ അറസ്റ്റിലായിരുന്നു.
രൂപതയുടെ ഉടമസ്ഥതയില്‍ തിരുനെല്‍വേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടാലിലുള്ള 300 ഏക്കര്‍ സ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്നത് മാനുവല്‍ ജോര്‍ജ്ജാണ് . ബിഷപ്പിന്റെ പേരിലുള്ള ഈ ഭൂമി 40 വര്‍ഷത്തോളമായി പത്തനംതിട്ട രൂപതയുടേതാണെന്ന് അവകാശപ്പെടുന്നു. 2019 നവംബര്‍ 29 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് സ്ഥലത്ത് കരിങ്കല്ല്, ക്രഷര്‍ , എം-സാന്‍ഡ് എന്നിവ സംഭരിക്കാനും സംസ്‌കരിക്കാനും ഉപയോഗിക്കാനും മാനുവല്‍ ജോര്‍ജ്ജ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് സിബി-സിഐഡി പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ലോക്ക് ഡൗണില്‍ ഒരു ചെക്ക് ഡാം സ്ഥാപിച്ച് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ ഖനനം നടത്തി. അനുമതിയില്ലാതെ പരിസരങ്ങളില്‍ നിന്നും മണലൂറ്റു നടത്തിയതിന് 2020 സെപ്റ്റംബറില്‍ അന്നത്തെ ചേരന്‍മഹാദേവി സബ് കളക്ടര്‍ സ്ഥലം പരിശോധിക്കുകയും 27,774 ക്യുബിക് മീറ്റര്‍ മണല്‍ അനധികൃതമായി ഖനനം ചെയ്യുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി കടത്തുകയും ചെയ്തതായി വിലയിരുത്തി.
1959ലെ തമിഴ്നാട് മൈന്‍സ് ആന്‍ഡ് മിനറല്‍ കണ്‍സഷന്‍ റൂള്‍സ് പ്രകാരം ഭൂവുടമകള്‍ക്ക് 9.57 കോടി രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അനധികൃത മണല്‍ ഖനനത്തിനെതിരേ നാട്ടുകാരും പ്രതിഷേധം തുടങ്ങി. പരിഹാരം തേടി സന്നദ്ധ സംഘടനകള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിനെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, കേസ് കൂടുതല്‍ അന്വേഷണത്തിനായി കല്ലിടൈക്കുറിച്ചി പോലീസ് സ്റ്റേഷനില്‍ നിന്ന് ക്രൈംബ്രാഞ്ച് - സിഐഡിക്ക് മാറ്റാന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഭൂമിയുടെ ഉടമകളുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നതിനാല്‍ ബിഷപ്പിനെയും അഞ്ച് വൈദികരെയും സിബി-സിഐഡി അറസ്റ്റ് ചെയ്തു. 300 ഏക്കര്‍ സ്ഥലത്ത് മുമ്പ് കൃഷിയും തെങ്ങും നെല്ലിക്കയും കൃഷി ചെയ്തിരുന്നു. ' കോട്ടയം സ്വദേശിക്ക് കൃഷിക്കായാണ് പാട്ടത്തിന് നല്‍കിയത്. എന്നാല്‍ ലോക്ക് ഡൗണില്‍ ഉടമകളായ ഞങ്ങളറിയാതെ അദ്ദേഹം ക്രമക്കേടുകള്‍ നടത്തി, പട്ടയമില്ലാത്ത തൊട്ടടുത്ത പറമ്പില്‍ മണല്‍ ഖനനം നടത്തി. ബിഷപ്പിനെയും വൈദികരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നതായും രൂപതപുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അറസ്റ്റിനെ തുടര്‍ന്ന് മുതിര്‍ന്ന രൂപത ഉദ്യോഗസ്ഥര്‍ ഞായറാഴ്ച തിരുനെല്‍വേലിയിലേക്ക് പോയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !