സൈബര്‍ ലോകത്ത് കൗമാരക്കാര്‍ ചെന്നു പെടുന്ന പലതരം ചതിക്കുഴികളെ കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാൻ പൊലീസിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നത് പതിവാണ്.
അത്തരത്തില്‍ തൃശൂരിലെ ഒരു സ്‌കൂളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് ശേഷം ഉണ്ടായ ഒരു അനുഭവം ഫെയ്‌സ് ബുക്കിലൂടെ പങ്കുവെക്കുകയാണ് തൃശൂര്‍ സിറ്റി പൊലീസ്. പൊസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. നിരവധി ആളുകളാണ് നിധിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
തൃശൂര്‍ സിറ്റി പൊലീസ് പങ്കുവെച്ച് കുറിപ്പ്:
ഇത് കെ എൻ നിധിൻ.
പാവറട്ടി പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍.
നന്നായി സംസാരിക്കുന്ന സ്വഭാവക്കാരൻ. സ്കൂളുകളിലും, കോളേജുകളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യാപക രക്ഷാകര്‍തൃ സമിതി യോഗങ്ങളില്‍ ജനമൈത്രി പോലീസിനെ പ്രതിനിധീകരിച്ച് നിധിൻ പങ്കെടുക്കാറുണ്ട്. ഇക്കഴിഞ്ഞദിവസം പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗേള്‍സ് സ്കൂളില്‍ പി.ടി.എ യോഗം നടന്നിരുന്നു. യോഗത്തിനുമുന്നോടിയായി കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു അവബോധന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പോലീസുദ്യോഗസ്ഥനെന്ന നിലയില്‍ നിധിൻ ആയിരുന്നു ക്ലാസ് നയിച്ചത്.
പുതിയ തലമുറയിലെ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ രംഗത്തെ ചതിക്കുഴികള്‍, വീടിനകത്തും പൊതുസ്ഥലത്തും കുട്ടികള്‍ പാലിക്കേണ്ട സുരക്ഷ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി, തന്റെ പോലീസ് ജീവിതത്തില്‍ കണ്ടുമുട്ടിയ സാഹചര്യങ്ങളെ കോര്‍ത്തിണക്കി, നിധിൻ തന്റെ അവബോധന ക്ലാസ്സ് തുടര്‍ന്നു. കുട്ടികള്‍ വളരെ ആകാംക്ഷയോടെ കേട്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞ്, കുറേ കുട്ടികള്‍ നിധിന്റെ ചുറ്റും കൂടി. അവര്‍ പിന്നേയും പിന്നേയും സംശയങ്ങള്‍ ചോദിച്ചു. അവക്കെല്ലാം കൃത്യമായ മറുപടി. സ്നേഹത്തോടെയുള്ള ഉപദേശങ്ങള്‍. തിരികെ പോരുമ്ബോള്‍ തന്റെ മൊബൈല്‍ഫോണ്‍ നമ്ബര്‍ ടീച്ചറുടെ കൈവശം കൊടുത്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാൻ. ഒന്നു രണ്ടു ദിവസം കഴിഞ്ഞു.
പോലീസ് സ്റ്റേഷനിലെ തന്റെ ഡ്യൂട്ടികളുമായി തിരക്കിലായിരുന്നു നിധിൻ.
അപ്പോഴാണ് ഒരു ടെലിഫോണ്‍ കോള്‍.
കഴിഞ്ഞ ദിവസം ക്ലാസ്സെടുത്ത സ്കൂളിലെ ടീച്ചറാണ്.
സര്‍, അത്യാവശ്യമായി ഒന്നിവിടെവരെ വരുമോ ?
എന്താ കാര്യം.
ഒമ്ബതാം ക്ലാസ്സിലെ ഒരു കുട്ടിക്ക് സാറിനെ കാണണം.
എത്രയും പെട്ടെന്ന് സാറ് ഇവിടം വരെ വരണം.
ടീച്ചറുടെ ഫോണ്‍ വിളിയിലെ അസ്വാഭാവികത മനസ്സിലാക്കി, നിധിൻ അപ്പോള്‍ തന്നെ തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. നേരെ സ്കൂളിലെത്തി.
ഹെഡ്മിസ്ട്രസ്സിന്റെ മുറിയിലേക്ക് നടന്നു. ടീച്ചര്‍മാരെല്ലാവരും അവിടെ വട്ടം കൂടി നില്‍ക്കുകയായിരുന്നു. സാറിനെ കാണണമെന്നു പറഞ്ഞ് ഇവള്‍ നിര്‍ബന്ധിക്കുകയാണ്. ഞങ്ങള്‍ എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല. സാറിനോടുമാത്രമേ പറയൂ എന്നാണ് ഇവള്‍ പറയുന്നത്.
ഹെഡ്മിസ്ട്രസ്സിന്റെ മേശക്കുമുന്നില്‍ മുഖം പൊത്തി കരയുന്ന പെണ്‍കുട്ടിയെ ചൂണ്ടി ടീച്ചര്‍മാര്‍ അവരുടെ നിസ്സഹായാവസ്ഥ വിവരിച്ചു.
എല്ലാവരുടേയും മുന്നില്‍ വെച്ച് എങ്ങിനെ കുട്ടിയോട് സംസാരിക്കും ?
നിധിൻ കുട്ടിയെ സമാധാനിപ്പിച്ചു. എന്തുകാര്യമുണ്ടെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം. ആശ്വാസം നല്‍കുന്ന വാക്കുകള്‍ നല്‍കി.
ആളൊഴിഞ്ഞ വരാന്തയിലൂടെ അവളെ കൂടെക്കൂട്ടി നടന്നു.
പെണ്‍കുട്ടി ആത്മവിശ്വാസം വീണ്ടെടുത്തു എന്നു തോന്നിയപ്പോള്‍ നിധിൻ ചോദിച്ചു.
എന്താ മോളേ, നിന്റെ പ്രശ്നം ? ധൈര്യമായി പറഞ്ഞോളൂ.
സര്‍,
ഞാൻ രണ്ടു മൂന്നു ദിവസമായി ഉറങ്ങിയിട്ട്.
സാറിന്റെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല.
അവള്‍ പറഞ്ഞു തുടങ്ങി.
സൈബര്‍ ചതിക്കുഴികളെക്കുറിച്ച് സാറിന്റെ ക്ലാസ്സില്‍ പറഞ്ഞതു മുഴുവൻ സത്യമാണ്.
എനിക്ക് ഒരു ആണ്‍കുട്ടിയോട് സ്നേഹമാണ്. അവൻ എന്നേയും സ്നേഹിക്കുന്നു.
ഞങ്ങള്‍ രണ്ടുപേരും വാട്സ്‌ആപ്പിലും സ്നാപ്പ് ചാറ്റിലുമൊക്കെ ധാരാളം ചാറ്റിങ്ങ് ചെയ്യാറുണ്ട്.
അവന്റേയും എന്റേയും ഫോട്ടോകളും, വീഡിയോകളുമൊക്കെ പരസ്പരം ഷെയര്‍ ചെയ്യും.
കഴിഞ്ഞ ദിവസം അവൻ എന്നോട് എന്റെ ഒരു Nude ഫോട്ടോ ആവശ്യപ്പെട്ടു. എനിക്ക് അത് നിരസിക്കാൻ കഴിഞ്ഞില്ല. എന്റെ Nude ഫോട്ടോ തരാൻ പറ്റില്ല എന്നു പറഞ്ഞാല്‍ അവന് എന്നോട് ഇഷ്ടമില്ലാതാകും. നിനക്ക് എന്നെ വിശ്വാസമില്ലേ എന്നാണ് അവന്റെ ചോദ്യം. അവന്റെ ആഗ്രഹത്തിനനുസരിച്ച് ഞാൻ എന്റെ നഗ്ന ഫോട്ടോ അയച്ചു കൊടുത്താല്‍, സാറ് ഇന്നലെ ക്ലാസ്സില്‍ പറഞ്ഞതുപോലെ സംഭവിക്കുമോ എന്നാണ് എനിക്ക് പേടി. അതുകൊണ്ട് ഞാനിപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ് സാറേ....
പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നിധിൻ തിരിച്ചറിഞ്ഞു.
നിധിൻ പെണ്‍കുട്ടിയോട് പറഞ്ഞത് ഇങ്ങനെ:
"No എന്ന് പറയേണ്ടിടത്ത് No എന്നു തന്നെ പറയാൻ കഴിയണം. സമൂഹമാധ്യമത്തില്‍ എന്നല്ല, ഇന്റര്‍നെറ്റില്‍ ഒരു തവണ ഒരു നഗ്നചിത്രം കൈമാറിയാല്‍ അത് പിന്നീട് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുകയില്ല."
"എത്ര നല്ല സുഹൃത്തായിരുന്നാലും ശരി, നമ്മള്‍ അയച്ചു കൊടുക്കുന്ന നഗ്നചിത്രം ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ലെന്ന് പറയാൻ കഴിയുകയില്ല. പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ലൈംഗിക ചൂഷണമാണ്. ഒരിക്കല്‍ ചിത്രം അയച്ചു നല്‍കിയാല്‍ അതിനുവേണ്ടി വീണ്ടും വീണ്ടും അവര്‍ ആവശ്യപ്പെടും. ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അവരുടെ കൈവശമുള്ള നമ്മുടെ നഗ്നചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. അങ്ങിനെ അത് വലിയ കുറ്റകൃത്യമായി പരിണമിക്കും."
"കുട്ടി ഇപ്പോള്‍ ഒമ്ബതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്. ഇപ്പോള്‍ നമുക്ക് നന്നായി പഠിക്കാൻ ശ്രമിക്കാം. അതിനുശേഷം, മുതിര്‍ന്ന കുട്ടിയാകുമ്ബോള്‍, സ്വന്തം നിലയില്‍ നില്‍ക്കാൻ കഴിയുമ്ബോള്‍, ഇഷ്ടപ്പെട്ടയാളെ സ്നേഹിക്കുകയും, വിവാഹം കഴിക്കുകയുമൊക്കെ ചെയ്യാം. അതുവരേയും കുട്ടി നന്നായി പഠിക്കുകയും, മികച്ചവളായി മാറുകയും വേണം."
പോലീസുദ്യോഗസ്ഥനായ നിധിന്റെ വാക്കുകളില്‍നിന്നും അവള്‍ക്ക് പുതു ഊര്‍ജ്ജം ലഭിച്ചു. അവള്‍തന്നെ അവളുടെ സങ്കടങ്ങള്‍ ക്ലാസ്സ് ടീച്ചറോട് തുറന്നു പറഞ്ഞു. അവരെല്ലാം അവളുടെ ഒപ്പം നിന്നു. പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ അവള്‍ ഇന്ന് സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിമാത്രമല്ല, മറ്റുള്ളവര്‍ക്ക് മാതൃക കൂടിയാണ്.
നിധിനെപ്പോലുള്ള എത്രയെത്ര പോലീസുദ്യോഗസ്ഥരാണ് വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്നത്. അത്തരത്തിലൊരു സംഭവം മാത്രമാണിത്. സിവില്‍ പോലീസ് ഓഫീസര്‍ കെ.എൻ. നിധിൻ, താങ്കള്‍ക്ക് തൃശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.
Content Highlights: 'Nidin sir, we should come to school one time'..., the ninth grader burst into tears when she went; Police's viral note
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !