കോഴിക്കോട്: പലസ്തീനികളുടേത് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍.
പലസ്തീന്റെ ശ്വാസം തന്നെ ചെറുത്തുനില്‍പ്പെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ മനുഷ്യാവകാശ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍ .
ഇപ്പോള്‍ ഇന്ത്യൻ ഭരണകൂടം ഇസ്രയേലിനെ വെള്ള പൂശാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങനെ നില്‍ക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കലല്ല ഇന്ത്യയുടെ നയമെന്നും വ്യക്തമാക്കി. ഇസ്രയേലിനെ പിന്തുണക്കുന്നവര്‍ ഭീകരതയെ കൂട്ടുപിടിക്കുന്നു എന്നും സ്വതന്ത്ര പലസ്തീൻ മാത്രമാണ് പരിഹാരമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇസ്രായേല്‍ അധിനിവേശത്തെ എന്നും ശക്തമായി എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇസ്രയേല്‍ രൂപീകരണത്തിൻ്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മുമ്ബ് ഇന്ത്യ. മഹാത്മാ ഗാന്ധി ഇസ്രയേല്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നെഹ്‌റു അടക്കമുള്ളവര്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളായിരുന്നു എന്നും സാദിഖലി ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമാണെന്നും ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ ഭീകരതയെ കൂട്ട് പിടിക്കുകയാണ് ചെയ്യുന്നതെന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ അതാണ് ചെയ്യുന്നത്. ലോകത്തെ ഉണര്‍ത്താൻ ആണ് ഈ റാലി നടത്തുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താൻ നമുക്ക് സാധിക്കണം. ലോകരാജ്യങ്ങള്‍ മനസാക്ഷിയോട് ചോദ്യം ചോദിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് തങ്ങളുമായി സമുദായത്തിനുള്ള ബന്ധമാണ് ഈ ജനക്കൂട്ടമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതിന് ഒരു പോറലും ഉണ്ടാകില്ല. ഈ റാലിക്ക് ഫലം ഉണ്ടാവില്ലെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഒരു ലീഡര്‍ഷിപ്പിന്റെ കീഴില്‍ ഒരുപാട് പ്രതിബന്ധങ്ങളെ മറികടന്നിട്ടുണ്ട്. പഴയ നേതാക്കളുടെ ഐക്യത്തിന് ഒരു മുറിവും ഉണ്ടാവാൻ പാടില്ല എന്നാണ് റാലി കാണിച്ചു തരുന്നത്. ഐക്യം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടെ വന്നവര്‍. അതിനു പോറല്‍ ഉണ്ടാവില്ല. എല്ലാവരുടെയും പിന്തുണ ഇതിനുണ്ട്. ഈ റാലിക്കു ഒരേ ഒരു കാരണമേ ഉള്ളു. അത് പലസ്തിൻ ജനത അനുഭവിക്കുന്ന പ്രശ്നങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പരിപാടി 'മീഡിയവിഷൻ ലൈവ്' തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു.
വീഡിയോ കാണാം: Click Here
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !