ഡല്‍ഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ബില്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കനത്തവിമർശനങ്ങള്‍ ഉയർന്നതിന് പിന്നാലെയാണ് ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചത്. എന്നാല്‍ പിൻവലിച്ചതിനോട് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല. 1995ലെ കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബില്‍ കൊണ്ടുവന്നത്.
സംഘപരിവാറിനെയും മോദിസർക്കാരിനെയും വിമർശിക്കുന്ന വാർത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈൻ പോർട്ടലുകള്‍, വെബ്സൈറ്റുകള്‍, യൂടൂബ്, ഇൻസ്റ്റഗ്രാം, എക്സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് കനത്ത നിയന്ത്രണങ്ങള്‍ വരുത്താനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. പൊതുജന അഭിപ്രായം രൂപീകരിക്കാൻ ബില്ലിന്റെ ആദ്യകരട് കഴിഞ്ഞ നവംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതിന്റെ നവീകരിച്ച പതിപ്പ് ജൂലൈയില്‍ പുറത്തിറക്കിയെങ്കിലും വളരെ കുറഞ്ഞപേർക്കാണ് കേന്ദ്രം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. നവീകരിച്ച ബില്ലിന്റെ കരട് ചോരാതിരിക്കാൻ പ്രത്യേക വാട്ടർമാർക്ക് ഇട്ടാണ് പലർക്കും നല്‍കിയത്. നവീകരിച്ച ഈ ബില്ലാണ് കേന്ദ്രം പിൻവലിച്ചത്.
നവംബറില്‍ പ്രസിദ്ധീകരിച്ച ബില്ലില്‍ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉള്‍പ്പെടുന്നത് . ഓണ്‍ലൈൻ മാധ്യമങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്സും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. യൂടൂബിലും സോഷ്യല്‍ മീഡിയകളിലും കണ്ടന്റ് നിർമാതാക്കളെ 'ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ്' എന്നാണ് പുതിയ ബില്ലില്‍ നിർണയിച്ചിരിക്കുന്നത്. യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമാധ്യമപ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. എന്നാല്‍ വിദ്വേഷ, വ്യാജ,വർഗീയ വാർത്തകള്‍ പ്രചരിപ്പിക്കുന്ന യൂടൂബുകളെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ ഒരു അവകാശവാദം.
Content Summary: encroachment on freedoms of expression; The Center withdrew the revised draft of the Broad Casting Bill
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !