പൊലീസില്‍ പലരും ക്രിമിനല്‍ വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണെന്നും പി വി അന്‍വര്‍ എംഎല്‍എ. കരിപ്പൂര്‍ വഴി കഴിഞ്ഞ 3 വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വര്‍ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമമെന്നും അന്‍വര്‍ മലപ്പുറത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതി നല്‍കിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഷാജന്‍ സ്‌കറിയക്ക് തടയിടാനുള്ള ശ്രമം ആണ് ഇവിടെ വരെ എത്തിച്ചത്.
ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാന്‍ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വര്‍ഗീയവാദിയെന്നു പറയുന്നത്. ഇസ്‌ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാന്‍ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.
എന്റെ നിലപാടുകള്‍ പറയാന്‍ പോവുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈശ്വര പ്രാര്‍ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നു നിയമസഭയില്‍ എഴുതിക്കൊടുത്തു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രാര്‍ഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാന്‍ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.
വര്‍ഗീയവാദിയാക്കി ചാപ്പ കുത്താന്‍ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈല്‍ ഫോണ്‍ അടിമകളാണ് ചെറുപ്പക്കാര്‍. മൊബൈല്‍ ഫോണിലൂടെ ഫാസിസം പ്രചരിക്കുന്നു. നാട്ടില്‍ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈല്‍ ഫോണിലൂടെയാണ്.
പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത്? പിന്നെ ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.
സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ 3 വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം?
അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്ത് നടക്കുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ലെന്നും അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.
Live Video :
Live Video :
Content Summary: കേരളം സ്‌ഫോടനാത്മകമായ നിലയില്‍, മുഖ്യമന്ത്രി തന്നെ കള്ളനാക്കി: പി വി അന്‍വര്‍
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !