കോഴിക്കോട്: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇതേപ്പറ്റിയെല്ലാം ഗൗരവത്തോടെയുള്ള അന്വേഷണങ്ങള്‍ ഉണ്ടാകണം. അന്‍വറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയുടെ കുറിപ്പ് താന്‍ കണ്ടിട്ടില്ല. അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അപ്രസക്തമായ ചോദ്യം മാധ്യമങ്ങള്‍ ചോദിച്ചാല്‍, മറുപടി പറഞ്ഞ് അതിന്റെ മാനം മാറ്റാനാണ് ഉദ്ദേശമെങ്കില്‍ അതിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് സംഘത്തുമായി ബന്ധപ്പെട്ട് പി ശശിക്കു ബന്ധമുണ്ടെന്നുള്ള പി വി അന്‍വറിന്റെ ആരോപണം മുഖ്യമന്ത്രി തള്ളിയതിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. സുപ്രധാന പദവിയിലിരിക്കുന്ന ആളുകളെക്കുറിച്ചുള്ള ആരോപണങ്ങളില്‍, ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ വേണം അന്വേഷണം. അത് ഇടതുമുന്നണിയില്‍ നിന്നും തന്നെ അഭിപ്രായം ഉയര്‍ന്ന കാര്യങ്ങളാണ്. രാഷ്ട്രീയമായും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. അതില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണകക്ഷി എംഎല്‍എ, ഒരു മുന്‍മന്ത്രി അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പൂരം കലക്കി, പൊലീസിനെ ഉപയോഗിച്ച് ക്രിമിനല്‍ ആക്ടിവിറ്റി ഒരുപാട് നടത്തി, കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട പൊലീസിനെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങളില്‍ സംശുദ്ധമായ അന്വേഷണം നടക്കണം. അന്വേഷണം നടന്നില്ലെങ്കില്‍ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കും. ആ ക്യാംപെയ്ന്‍ ഇടതുമുന്നണിക്ക് വളരെ പ്രശ്‌നമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
മലപ്പുറത്തെ പൊലീസ് കുറച്ചു കാലത്തെ മൊത്തം പ്രവര്‍ത്തനങ്ങള്‍ മൊത്തം ദുരൂഹമാണ്. ചെറിയ വീഴ്ചയല്ല ഉണ്ടായിട്ടുള്ളത്. കസ്റ്റംസിന്റെ പുറത്തേക്ക് കിട്ടുന്ന സ്വര്‍ണം പൊലീസ് കൈകാര്യം ചെയ്ത ഒരു കേസാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാല്‍ അനേകം കേസുകളാണ് നാട്ടുകാര്‍ ചര്‍ച്ച ചെയ്യുന്നത്. ആ കാലഘട്ടത്തില്‍ നടന്ന പൊലീസ് ആക്ടിവിറ്റീസ് പുറത്തു വരിക തന്നെ വേണം. അക്കാലത്താണ് ഒരാളെ തല്ലിക്കൊന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മയക്കുമരുന്നിന്റെ പേരു പറഞ്ഞ് ആരെ വേണമെങ്കിലും പിടിച്ചു കൊണ്ടുപോകുക, മര്‍ദ്ദിക്കുക, തല്ലിക്കൊല്ലുക. ഇതൊക്കെയാണ് പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് നടന്നിട്ടുള്ളത്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊലീസിന്റെ പുറത്തെ ഏജന്‍സി അന്വേഷിച്ചാലാണ് നല്ലതെങ്കില്‍ അങ്ങനെ വേണം. ജുഡീഷ്യല്‍ അന്വേഷണമാണെങ്കില്‍ അങ്ങനെ. എന്തായാലും ആരോപണ വിധേയര്‍ തന്നെ അന്വേഷിച്ചാല്‍ പോര. ഇതില്‍ ഒരു സംശയവുമില്ല. തൃശൂര്‍ പൂരം കലക്കിയതാണെന്ന ആരോപണം ഉണ്ടാകുമ്പോള്‍ അതില്‍ ഗൗരവമുള്ള അന്വേഷണം നടക്കണം. പൂരം കലങ്ങാന്‍ പാടില്ലല്ലോ?. പൂരം കലങ്ങിയത് ഇടതുപക്ഷത്തിനും യുഡിഎഫിനും തിരിച്ചടിയായി എന്നതു മാത്രമല്ല, അതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയായി എന്നത് ചെറിയ സംഭവമല്ല. കേരളത്തിലെ പാര്‍ലമെന്റ് സീറ്റ് ബിജെപി ജയിച്ചത് അങ്ങനെയാണെന്ന ആരോപണം ചെറിയ കാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Kunhalikutty reacts to the league leader's invitation to Anwar
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !