"വാട്ടർമാർക്ക് നൽകിയത് മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാതിരിക്കാൻ"; കാന്തപുരത്തിന്റെ ഇടപെടലിൽ സംശയമുന്നയിച്ചവർക്ക് മറുപടിയുമായി ആക്ഷൻ കൗൺസിൽ ലീഗൽ അഡ്വൈസർ (സുപ്രീംകോടതി അഭിഭാഷകൻ)
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച ഉത്തരവിൻ്റെ ആധികാരികതയെക്കുറിച്ച് ചില കോണുകളിൽ നിന്ന് ഉയർന്ന സംശയങ്ങൾക്ക് മറുപടിയുമായി ആക്ഷൻ കൗൺസിലിൻ്റെ ലീഗൽ അഡ്വൈസർ കെ.ആർ. സുഭാഷ് ചന്ദ്രൻ. നിമിഷപ്രിയയുടെ കാര്യത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഇടപെട്ടിട്ടുണ്ടെന്നും, 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ' എന്ന വാട്ടർമാർക്ക് കത്തിൽ നൽകിയില്ലായിരുന്നെങ്കിൽ പലരും ഈ കത്ത് തങ്ങൾക്കും ലഭിച്ചു എന്ന് പറഞ്ഞ് രംഗത്തെത്തുമായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുതൽ ശുഭവാർത്തകൾ വാക്കാൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ലഭിച്ചിരുന്നെങ്കിലും, ഔദ്യോഗികമായി രേഖാമൂലം വിവരം ലഭിച്ചിട്ട് മതി പ്രതികരണം എന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകൾ നടത്താൻ പരിമിതികളുണ്ടായിരുന്ന ഒരു വിഷയത്തിൽ, കുടുംബവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള നിർണായക ഇടപെടൽ കാന്തപുരം നടത്തുമ്പോൾ അതിൽ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: "ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്" എന്ന് സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഈ വാർത്ത കേൾക്കാം
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിന്റെ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട യെമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി എക്സിക്യൂട്ടീവ് ഓഫിസർ റിസ്‌വാൻ അഹമ്മദ് അൽ-വജ്റ, ക്രിമിനൽ കോർട് പ്രോസിക്യൂട്ടർ സ്വാരിമുദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിന്റെ ആധികാരികതയിലാണ് ഇപ്പോൾ ചിലർക്ക് സംശയം. അതിൽ ‘ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്നൊക്കെയുണ്ടല്ലോ എന്നാണ് ഒരു സംശയം. ശിക്ഷ നീട്ടിവച്ചു, എന്നാൽ കാന്തപുരം ഇടപെട്ടിട്ടില്ല എന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടർ പറയുന്ന നേരത്ത് ആ നീട്ടിവച്ചതിന്റെ വിധിപ്പകർപ്പിതാ കയ്യിൽ കിട്ടിയിരിക്കുന്നു, അത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണ് എന്ന് പറയാൻ അതിൽ 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യയുടെ' വാട്ടർമാർക്ക് നൽകേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ ഉസ്താദിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടാലും മറ്റുള്ളവർ അതെടുത്ത് തങ്ങൾക്കും കിട്ടിയല്ലോ എന്നുപറഞ്ഞു രംഗത്തുവരുമായിരുന്നു. ഒരു വാർത്ത/ദൃശ്യം തങ്ങൾ മുഖേനയാണ് ആദ്യം പുറത്തുവന്നത് എന്നുപറയാൻ ചാനലുകൾ അങ്ങനെ വാട്ടർമാർക്ക് നൽകുന്ന പതിവുള്ളത് എല്ലാവർക്കും അറിയാമല്ലോ.
മറ്റൊന്ന് തീയതിയുമായി ബന്ധപ്പെട്ടാണ്. മലയാള മാധ്യമങ്ങൾക്ക് അറബി തീയതി വായിക്കാൻ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നൽകി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തിൽ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തിൽ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫിസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫിസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവർത്തകരെ അറിയിച്ചതുമാണ്. ഇന്നലെ രാത്രി വൈകിയും ചർച്ചകൾ നടക്കുന്ന കാര്യവും, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ചർച്ചയിൽ ഇടപെടുകയും ശിക്ഷാ നടപടികൾ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ഉടനെ തന്നെ കോടതിയെ സമീപിച്ച കാര്യവും അറിഞ്ഞിരുന്നു.
രാത്രി വൈകിയുണ്ടായ വിധിയുടെ ഉത്തരവ് രേഖയാവാൻ എടുത്ത താമസമോ കയ്യിൽ ലഭിക്കാൻ വൈകിയതോ ഒക്കെ ഈ വിഷയത്തിൽ സംഭവിച്ചിരിക്കാം(ഇന്റർനെറ്റ് സേവനങ്ങൾ വളരെ പരിമിതമായ രാജ്യത്തെ പ്രദേശങ്ങളിൽ നിന്ന് അയക്കുന്ന ഒരു മെസേജിന് റിപ്ലൈ നൽകിയാൽ വളരെ വൈകിയാണ് അവരത് കാണുന്നതും പ്രതികരിക്കുന്നതുമെന്നത് മറ്റൊരു കാര്യം). ഇന്ന് രാവിലെ മുതൽ മാധ്യമങ്ങൾ ബന്ധപ്പെടുന്ന സമയത്തും ശുഭവാർത്തയുണ്ട്, രേഖ കയ്യിൽ ലഭിച്ചാൽ പ്രതികരിക്കും എന്ന് തന്നെയായിരുന്നു ഉത്തരം. അങ്ങനെ ലഭിച്ച അവസരത്തിലാണ് ഉസ്താദ് പ്രതികരിക്കുന്നതും. അപ്പോഴും ഡേറ്റ് ശ്രദ്ധയിലില്ലാത്തതോ, അല്ലെങ്കിൽ മലയാളികളെ പറ്റിക്കാം എന്നുകരുതിയോ അല്ല, കോടതിയിൽ കഴിഞ്ഞ ദിവസം തന്നെ ഇടപെടലുകൾ ഉണ്ടായെന്ന് പറഞ്ഞല്ലോ. അപ്പോൾ അത് ആ അർഥത്തിൽ തന്നെ സംഭവിച്ചതായേ മനസ്സിലാക്കുന്നുള്ളൂ.
ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകൾക്ക് നടത്താൻ പരിമിതികളുള്ള ഒരു കാര്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള നിർണായക ഇടപെടൽ ഉസ്താദ് നടത്തുമ്പോൾ അതിൽ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്'.
Content Summary: If only the watermark 'Grand Mufti of India' had not been given; Action Council Legal Advisor answers doubts
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !