![]() |
| ഘോഷയാത്രയിൽ കോൺസിൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്. |
ജിദ്ദ: വൈവിധ്യങ്ങളാലായ കേരളീയ കലാ പരിപാടികൾക്കൊപ്പം തനത് നാടൻ ശൈലിയുടെ ഭക്ഷണ കൂട്ടുകളുമായി ജിദ്ദയിൽ നടന്ന കേരളോത്സവം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനിമയും തുറന്നുകാട്ടുന്നതായി.
കോൺസിലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി ജിദ്ദ ഇന്ത്യൻ കോൺസിൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് ഉത്ഘാടനം ചെയ്തു. ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കും ജിദ്ദയിലെ മലയാളി സമൂഹവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾക്ക് ഉത്സവപ്രതീതി പകർന്നുനൽകിയ പരിപാടി വേറിട്ട അനുഭവവുമായി. വെള്ളിയാഴ്ച വൈകീട്ട് സംഗീതവിരുന്നോടെയാണ് പരിപാടികൾക്ക് തുടക്കമായത്. രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ കോൺസുലേറ്റ് അങ്കണത്തിലെ ഉത്സവനഗരിയിലെത്തി.
കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് കീഴിൽ നടന്ന സംഗീത പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ ഗായകർ ഗാനമാലപിച്ചു. ഘോഷയാത്രയും പിന്നീട് വിവിധ കലാപരിപാടികളും അരങ്ങേറി.
വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചുള്ള സ്റ്റാളുകള്‍,കേരളത്തിലെ പുരാതന മസ്ജിദുകൾ, പായ്കപ്പലിൽ കേരളത്തിലേക്കുള്ള അറബികളുടെ വരവ്,കേരളത്തിെൻറ പ്രകൃതി രമണീയതയും സാംസ്കാരിക പൈതൃകവും വിവരിക്കുന്ന ഫോട്ടോ പ്രദർശനം, ഭക്ഷ്യമേള എന്നിവക്കു പുറമെ കേരള സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധയിനം നൃത്തങ്ങൾ,ഒപ്പന,മാര്‍ഗംകളി,സ്കിറ്റ്, ഗാനസന്ധ്യ തുടങ്ങിയ പരിപാടികള്‍ മേളക്ക് മിഴിവേകി.





