മലപ്പുറം: ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള കാലാവധിക്കുള്ളിൽ 50,000 പുതിയ പട്ടയങ്ങൾ അനുവദിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനവും സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെയും തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണലിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തിരൂരങ്ങാടി- കൊണ്ടോട്ടി താലൂക്കുകൾക്കായി നിലവിൽ വന്ന തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് മുഖേന ഇക്കാലയളവിൽ 5,000 പട്ടയങ്ങൾ അനുവദിക്കും. നാലു വർഷത്തിനിടെ ഒരു ലക്ഷത്തി പതിനൊന്നായിരം കുടുംബങ്ങൾക്ക് പട്ടയം നൽകാനായെന്നും മന്ത്രി പറഞ്ഞു. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകാൻ സമയബന്ധിതമായി നടപടി സ്വീകരിക്കും. തിരൂരങ്ങാടി ഉൾപ്പെടെയുള്ള വില്ലേജുകളുടെ വിഭജന കാര്യത്തിൽ സാധ്യത പരിശോധിക്കും. വർഷങ്ങളായി ഭൂമി കൈവശം വച്ചു വരുന്നവർക്ക് സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് പട്ടയം വൈകിപ്പിക്കരുതെന്നു മന്ത്രി പറഞ്ഞു.
ലാൻഡ് ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ടായിരുന്ന കേസുകൾ അടിയന്തരമായി തീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവെന്നും അതേ സമീപനം തുടരുമെന്നും മന്ത്രി പറഞ്ഞു.
പി.കെ അബ്ദുറബ് എംഎൽഎ അധ്യക്ഷത വഹിച്ചു. എഡിഎം എൻ.എം. മെഹറലി റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ പി.അബ്ദുൾ ഹമീദ്, ലാൻഡ് റവന്യൂ കമ്മീഷണർ സി.എ ലത, വിവിധബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അബ്ദുൾ കലാം, അബ്ദുൾഹഖ് ചാക്കീരി, നഗരസഭാ ചെയർപേഴ്സണ്മാരായ കെ.ടി റഹീദ, വി.വി ജമീല, നഗരസഭ വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻകുട്ടി, തിരൂർ ആർഡിഒ പി.അബ്ദുസമദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ ജാഫർ മലിക് സ്വാഗതവും തിരൂരങ്ങാടി തഹസിൽദാർ എം.എസ് ഷാജു നന്ദിയും പറഞ്ഞു.
സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷനിലെ താഴത്തെ നില നവീകരിച്ച് തിരൂരങ്ങാടി താലൂക്ക് ഓഫീസിനായി സജ്ജീകരിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി വിനിയോഗിച്ചായിരുന്നു സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെ നിർമാണം. തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് സർക്കാർ പുതുതായി അനുവദിച്ചവയിൽ സംസ്ഥാനത്ത് ആറാമത്തേതും ജില്ലയിൽ മൂന്നാമത്തേതുമാണ്.


