വളാഞ്ചേരി: മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രിയുടെ കാവുംപുറത്തുള്ള വസതിയിലേക്കു മാർച്ച് നടത്തി. മാർച്ച് ദേശീയപാത മീമ്പാറ, ഹൈസ്കൂൾ റോഡ് ജംക്‌ഷനിൽ പൊലീസ് തടഞ്ഞു. റോഡിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകരെ നീക്കാൻ പൊലീസ് ലാത്തി വീശിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
2 പ്രവർത്തകർക്കു പരുക്കേറ്റു. ബാരിക്കേഡിനു മുകളിൽ കയറിയും പ്രവർത്തകർ കൊടികൾ ഉയർത്തിപ്പിടിച്ചു പ്രതിഷേധിച്ചു. പ്രവർത്തകർ പിന്നീട് റോഡിൽ കുത്തിയിരുപ്പും നടത്തി. പിന്നീട് നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് പ്രവർത്തകർ മാറിയത്. വളാഞ്ചേരി ടൗണിൽ നഗരസഭ കാര്യാലയത്തിനു മുന്നിൽ നിന്നു പുറപ്പെട്ട മാർച്ചിൽ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആധ്യക്ഷ്യം വഹിച്ചു.
കെപിസിസി സെക്രട്ടറി വി.എ.കരീം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്ത്തിക്കാറുദ്ദീൻ, യാസർ പൊട്ടശോല, കെഎസ്‌യു സംസ്ഥാന സെക്രട്ടറിമാരായ ടി.എം. മനീഷ്, പി.റംഷാദ്, ജില്ലാ സെക്രട്ടറിമാരായ കണ്ണൻ നമ്പ്യാർ, അൻഷിദ് തുടങ്ങിയവർ പ്രസംഗിച്ചു. വളാഞ്ചേരി ഇൻസ്പെക്ടർ എസ്എച്ച്ഒ! ടി.മനോഹരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അടക്കം 70 പേർക്കെതിരെ കേസെടുത്തു


