ലോകജനത കോവിഡ് മഹാമാരിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ദുഃഖകരമായ സമയത്താണ് ഈ വര്‍ഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ഈ മഹാമാരിയുടെ പരിണതഫലം ഏത് രീതിയില്‍ ആയിരിക്കും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലാത്തത് കൊണ്ട് ഈ സമയത്ത് ഹൃദയത്തിന്റെ സംരക്ഷണം നാം സ്വയം ഏറ്റെടുക്കുകയാണ് വേണ്ടത് . സ്വന്തം ആരോഗ്യത്തിന് ഉപരി സമൂഹത്തിലെ രോഗികളുടെയും രോഗസാധ്യതയുള്ളവരുടെയും സംരക്ഷണ ഉത്തരവാദിത്വവും നിക്ഷിപ്തമായിരിക്കുന്നത് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരിലും രാജ്യത്തെ ആരോഗ്യമേഖല കൈകാര്യം ചെയ്യുന്നവരിലുമാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അതിനു മാറ്റമില്ല.
ഹൃദയദിനത്തിന്റെ സന്ദേശം എല്ലാവര്‍ഷവും ജനങ്ങളില്‍ എത്തിക്കാന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ നിര്‍ദേശിക്കാറുള്ള പരിപാടികളായ കൂട്ടയോട്ടം, സൈക്കിള്‍ റെയ്സ്, തെരുവ് നാടകം, സെമിനാര്‍, സമ്മേളനങ്ങള്‍ എന്നിവയൊന്നും കോവിഡ് നിയന്ത്രണം മൂലം ഈ വര്‍ഷം നടത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ഈ വര്‍ഷത്തെ ഹൃദയദിനത്തിന്റെ സന്ദേശം 'ഹൃദ്രോഗത്തെ തോല്‍പ്പിക്കാന്‍ നമ്മള്‍ ഹൃദയപൂര്‍വം പ്രവര്‍ത്തിക്കുക' എന്നതാക്കി മാറ്റണം.
ലോകത്തെ ഏറ്റവും പ്രധാന മരണ കാരണം ഹൃദ്രോഗവും രക്തധമനി രോഗവുമാണ് (കാര്‍ഡിയോ വാസ്ക്കുലാര്‍ഡിസീസ്- CVD) ഏതാണ്ട് 17.4 മില്യന്‍ മനുഷ്യര്‍ ലോകത്ത് ഒരുവര്‍ഷം ഹൃദയ രക്തധമനി രോഗം മൂലം മരിക്കുന്നുണ്ട്. . സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനവും എല്ലാം ഹൃദയദിന സന്ദേശം പ്രചരിപ്പിച്ചും ബോധവത്‌ക്കരണ പരിപാടികള്‍ നടത്തിയും ഹൃദ്രോഗത്തെ തോല്‍പ്പിക്കാന്‍ രംഗത്ത് വരണം. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്‌അപ്പ്, യൂട്യൂബ് തുടങ്ങിയവ ഉപയോഗിച്ചു വളരെ ഭംഗിയായി നടത്താന്‍ കഴിയും.
കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന ഈ സമയത്ത് ഹൃദ്രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആളുകള്‍ക്ക് തുടര്‍ചികിത്സ ലഭിക്കാന്‍ നേരിടുന്ന പ്രയാസങ്ങളും അതോടൊപ്പം പുതുതായി രോഗത്തിനു അടിമയാകുന്നവര്‍ക്ക് ചികിത്സ ലഭിക്കാന്‍ നേരിടുന്ന തടസ്സങ്ങളുമാണ്. പല ആശുപത്രികളും ഇപ്പോള്‍ സാധാരണ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനോടൊപ്പം കോവിഡ് രോഗികളെ ചികിത്സിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാക്കി മാറ്റിയിട്ടുണ്ട്. അതോടൊപ്പം കോവിഡ് നിയന്ത്രണത്തി ന്റെ ഭാഗമായി ഉണ്ടാകുന്ന യാത്രാ തടസ്സങ്ങള്‍, റിവേഴ്സ് ക്വാറെന്റ്യ്ന്‍, ഡോക്ടര്‍മാരുടെ അഭാവം, ബന്ധുക്കളുടെ അലംഭാവം എല്ലാം യഥാസമയം ചികിത്സ ലഭിക്കുന്നതിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കോവിഡ് വന്നവര്‍ക്ക് പോലും ഹൃദ്രോഗ മുണ്ടായാല്‍ ചികിത്സ നല്‍കാനുള്ള സംവിധാനംവും അതിനുള്ള ഐ. സി.എം. ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) പ്രോട്ടോകോളും എല്ലാ പ്രധാന ആശുപത്രിയിലും ഉണ്ട്. ഹൃദ്രോഗവുമായി എത്തിയാല്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യം എങ്ങും ഇല്ല.
ഹൃദ്രോഗമുള്ളവര്‍ക്ക് കോവിഡ് വരുകയാണെങ്കില്‍ കൂടുതല്‍ അപകടമുണ്ട് എന്നത് ഇതിനോടകം തന്നെ ഉറപ്പായിക്കഴിഞ്ഞതാണ്. ഹൃദയ ധമനി രോഗം 10.5 ശതമാനം, പ്രമേഹം 7.3 ശതമാനം, രക്താതിമര്‍ദം ആറു ശതമാനം എന്ന മുറയ്ക്കാണ് കോവിഡ് മൂലം ജീവഹാനി ഉണ്ടാവുന്നത്.
ഇതൊക്കെ ഒഴിവാക്കാന്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള മാസ്ക്കും, സാനിറ്റൈസറും, സാമൂഹ്യ അകല പാലനത്തിനും ഉപരിയായി നമുക്ക് എതൊക്കെ രീതിയില്‍ ഹൃദ്യമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് നോക്കുകയും അതിനായി ലോക ഹൃദയദിനത്തില്‍ നാം പ്രതിജ്ഞ എടുക്കുകയും വേണം.
അതോടൊപ്പം ലോകത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അകാല മരണം ആശ്ലേഷിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാവട്ടെ ഈ വര്‍ഷത്തെ ഹൃദയദിനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !