ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയെ ഇന്നിങ്സിനും 76 റൺസിനും തകർത്താണ് ഇംഗ്ലണ്ട് വിജയമാഘോഷിച്ചത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 354 റൺസിന്റെ ലീഡ് മറികടക്കാൻ ശ്രമിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് ഓൾഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളർ ഒലി റോബിൻസണാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.സ്കോർ: ഇന്ത്യ-78, 278. ഇംഗ്ലണ്ട്-432
ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിരുന്നു.
രണ്ട് വിക്കറ്റിന് 215 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. മൂന്നാം ദിനം മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ കോലിയെയും പൂജാരയെയും തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്ക് ആദ്യം പൂജാരയെയാണ് നഷ്ടമായത്. 189 പന്തുകളിൽ നിന്നും 91 റൺസെടുത്ത പൂജാരയെ റോബിൻസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നാലാം ദിനം ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാവാതെയാണ് പൂജാര പുറത്തായത്.
പിന്നാലെ നായകൻ കോലി അർധസെഞ്ചുറി നേടിയെങ്കിലും 125 പന്തുകളിൽ നിന്നും 55 റൺസെടുത്ത താരത്തെയും റോബിൻസൺ പറഞ്ഞയച്ചു. ജോ റൂട്ട് പിടിച്ചാണ് കോലി പുറത്തായത്. ഇതോടെ ഇന്ത്യ 237 ന് നാല് എന്ന നിലയിലേക്ക് വീണു.
പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്കും പിടിച്ചുനിൽക്കാനായില്ല. 10 റൺസ് മാത്രമെടുത്ത രഹാനെയെ ആൻഡേഴ്സൺ വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 239 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും പരാജയപ്പെട്ടു. വെറും ഒരു റൺസ് മാത്രമെടുത്ത താരത്തെ റോബിൻസൺ ഓവർട്ടണിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഷമിയെ മോയിൻ അലി ബൗൾഡാക്കിയതോടെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റുകൾ നഷ്ടമായി. ആറു റൺസ് മാത്രമാണ് ഷമിയ്ക്ക് എടുക്കാനായത്. ഇഷാന്ത് ശർമയ്ക്കും അധികം പിടിച്ചുനിൽക്കാനായില്ല. രണ്ട് റൺസെടുത്ത ഇഷാന്തിനെ ബട്ലറുടെ കൈയ്യിലെത്തിച്ച് റോബിൻസൺ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സിറാജിനെയും (0) 30 റൺസുമായി ഒരറ്റത്ത് പിടിച്ചുനിന്ന രവീന്ദ്ര ജഡേജയെയും മടക്കി ക്രെയ്ഗ് ഓവർട്ടൺ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി റോബിൻസൺ അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രെയ്ഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മോയിൻ അലി, ജെയിംസ് ആൻഡേഴ്സൺ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്സിൽ വെറും 78 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 432 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 354 റൺസിന്റെ ലീഡ് വഴങ്ങി. ഇതാണ് മത്സരത്തിൽ നിർണായകമായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !