അമിത വേഗത്തിനു കടിഞ്ഞാണിടാൻ കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. നിയമസഭാ പുസ്തകമേളയിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗം കണക്കാക്കുകയും ചെയ്യും.
അമിത വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകൾ വന്ന ലൈസൻസുകൾ സ്വയമേവ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനങ്ങൾ തടയാനാകും.
സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷനു വേണ്ടി ആപ്പ് നിലവിൽ വരും. ഏതെങ്കിലും കാരണത്താൽ ലൈസൻസ് നഷ്ടമായാൽ തിരികെ ലഭിക്കാനുള്ള നടപടികൾ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.
റോഡ് കൈയേറി നടത്തുന്ന കച്ചവടങ്ങൾ, റോഡരികിലെ പാർക്കിങ് എന്നിവ കർശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അംഗീകരിച്ചുകൊടുക്കാനാവില്ല.
അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരിൽ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റിൽനിന്ന് ഇപ്പോൾ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയിൽ ടെസ്റ്റ് നടത്താൻ തുടങ്ങിയപ്പോഴാണ്.
ഡ്രൈവിങ് സ്‌കൂളിൽ നിന്ന് ഇതുവരെ കെഎസ്ആർടിസിക്ക് ഫീസിനത്തിൽ ലഭിച്ച 46 ലക്ഷം രൂപയിൽ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേൾക്കുന്നതെല്ലാം സത്യമല്ലെന്ന് ജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Content Summary: Transport Minister KB Ganeshkumar says geo-fencing will be implemented to control excessive speeding of vehicles
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !