കൂരിയാട് ദേശീയപാത (ദേശീയപാത 66) തകർന്നത് ഉയർന്ന പാർശ്വഭിത്തിയുടെ ഭാരം താങ്ങാനാവാതെ അടിത്തറമണ്ണ് ഇളകിമാറിയതാണെന്ന് കണ്ടെത്തൽ. കേരളത്തിലെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുക്കാതെ ദേശീയപാത രൂപകല്പനയും നിർമാണവും നടത്തിയ വീഴ്ച ചൂണ്ടിക്കാണിച്ച് പ്രോജക്ട് സൈറ്റ് എൻജിനിയറെ ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) പിരിച്ചുവിട്ടു. അപകടമുണ്ടായ ഭാഗത്തിന്റെ ചുമതല ഉള്ള പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം, കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിക്ക് 11.8 കോടി രൂപ പിഴ ഈടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാനും ദേശീയപാത അതോറിറ്റി കാരണം കാണിക്കൽ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടൻ്റിനും എൻഎച്ച്എഐ നോട്ടീസ് നൽകിയിട്ടുണ്ട്. 20 ലക്ഷം രൂപ പിഴ ഈടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാനും കാരണം കാണിക്കാൻ ആവശ്യപ്പെട്ടാണിത്. സംഭവത്തിൽ ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടൻ്റിന്റെ ടീം ലീഡറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മെയ് 19നാണ് മലപ്പുറം കൂരിയാട് ഭാഗത്തുള്ള ദേശീയ പാത (ദേശീയപാത 66) ഇടിഞ്ഞുവീണത്. ദേശീയപാത ഇടിഞ്ഞ് വീണ് സർവീസ് റോഡ് തകർന്നെങ്കിലും ആളപായം രേഖപ്പെടുത്തിയില്ല. ഇതേതുടർന്ന്, സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം പരിശോധന നടത്തി. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഎച്ച്എഐ തുടർ നടപടികളിലേക്ക് കടന്നത്.
അതേസമയം, കൂരിയാട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം വീണ്ടും സംരക്ഷണ ഭിത്തി തകർന്നതായാണ് വിവരം. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്. നേരത്തേ തകർച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് ഇപ്പോൾ സംരക്ഷണ ഭിത്തി പൊളിഞ്ഞത്. പ്രദേശത്തുണ്ടായ അതിശക്തമായ മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും പൊളിഞ്ഞ് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
Content Summary: NHAI dismisses site engineer over national highway collapse incident
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !