തമിഴ്‌നാട് ദിണ്ടിഗലിൽ കാറുകൾ കൂട്ടിയിടിച്ച് ഉമ്മയും രണ്ട് മക്കളും അടക്കം കുറ്റിപ്പുറം പേരശന്നൂർ സ്വദേശികളായ നാലുപേർ മരിച്ചു. ഏർവാടിൽ തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച കാറിൽ എതിർദിശയിൽ അമിത വേഗത്തിൽ എത്തിയ കാറിടിക്കുകയായിരുന്നു.
പേരശന്നൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന, മകൻ ഫസൽ, മകൾ സഹന, ഡ്രൈവർ കുറ്റിപ്പുറം മൂടാൽ സ്വദേശി പുല്ലാട്ടിൽ ഹിളർ എന്നിവരാണ് മരിച്ചത്. മധുര ദിണ്ടിഗൽ പാതയിൽ വ്യാഴാഴ്‌ച പകൽ മൂന്നോടെയാണ് അപകടം.
ഗുരുതര പരിക്കേറ്റ മുഹമ്മദലിയെയും കുറ്റിപ്പുറം സ്വദേശി വരിക്ക പുലാക്കൽ സുബൈറിനെയും മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് വച്ചുതന്നെ ഹിളറും റസീനയും മരിച്ചു. ഫസലും സഹനയും മധുര മെഡിക്കൽ കോളേജിൽവച്ച് മരിച്ചു. വ്യാഴാഴ്‌ച പുലർച്ചെയാണ് ഇവർ കുറ്റിപ്പുറത്തുനിന്നും യാത്രതിരിച്ചത്.


