ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നിലപാട് പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച്‌ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു. ബി.ജെ.പി പ്രസ്തുത മാധ്യമസ്ഥാപനത്തിന്നേരെ പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രസഹമന്ത്രിയുടെ നടപടി.
കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസ്താവന:
“മലയാളത്തിലെ പ്രമുഖ വാര്‍ത്താചനലുകളിലൊന്നായ ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നിലപാടില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച്‌ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു. ഡല്‍ഹിയിലെ മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി. ബി.ജെ.പി പ്രസ്തുത മാധ്യമസ്ഥാപനത്തിന്നേരെ പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രസഹമന്ത്രിയുടെ നടപടി.
കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്നമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കേന്ദ്രമന്ത്രി രാഷ്ട്രീയക്കാരന്‍ കൂടിയാണ്, രാഷ്ട്രീയപാര്‍ട്ടിയുടെ തീരുമാനം അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണ് എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. കോവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് പരോക്ഷമായി മന്ത്രിയുടെ നടപടി. പൊതു പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി ഒരു മാധ്യമത്തിന് നേരെ സ്വീകരിക്കുന്ന ഈ നിലപാട് അത്യന്തം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്. മാധ്യമങ്ങള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും ബഹിഷ്‌ക്കരണം അവസാനിപ്പിക്കണമെന്നും കേരള ടെലിവിന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ എം.പിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.”
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !