ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുരിൽ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റി കർഷകർ കൊല്ലപ്പെട്ട കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. ശനിയാഴ്ച പോലീസ് മുമ്പാകെ കീഴടങ്ങിയ ആശിഷിനെ ഡി.ഐ.ജി. ഉപേന്ദ്രവർമയുടെ നേതൃത്വത്തിൽ 12 മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം രാത്രി 11.30-ഓടെയാണ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി. ഐ.ജി. പറഞ്ഞു.
കൊലപാതകം, കലാപശ്രമം എന്നിവ ഉൾപ്പെടെ എട്ടുവകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.വെള്ളിയാഴ്ച ഹാജരാകാനാണ് പോലീസ് ആദ്യം സമൻസ് നൽകിയതെങ്കിലും ആശിഷ് എത്തിയില്ല. നേപ്പാളിലേക്ക് കടന്നതായും റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് ശനിയാഴ്ച വീണ്ടും സമൻസയച്ചു. സംഭവത്തിൽ യു.പി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ആശിഷ് കീഴടങ്ങാൻ തീരുമാനിച്ചത്.
ലഖിംപുർ ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ പതിനൊന്നോടെ സദർ എം.എൽ.എ. യോഗേഷ് വർമയുടെ സ്കൂട്ടറിലാണ് ആശിഷ് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ പിൻവാതിലിലൂടെയാണ് ഉള്ളിൽ പ്രവേശിച്ചത്. ആശിഷിന്റെ ഫോൺ പോലീസ് പരിശോധനയ്ക്കായി പിടിച്ചെടുത്തു. പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി.) ചോദ്യംചെയ്യൽ തുടങ്ങിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിനുചുറ്റും കനത്ത പോലീസ് സന്നാഹവും ഏർപ്പെടുത്തി.
കർഷകസമരക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണറിയുന്നത്. ഇതിനെ സാധൂകരിക്കാൻ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാൻ പര്യാപ്തമല്ലെന്നാണ് പോലീസ് മാധ്യമങ്ങൾക്കു നൽകുന്ന സൂചന. ഇരുപത്തിയഞ്ചോളം ചോദ്യങ്ങൾ പോലീസ് തയ്യാറാക്കിയിരുന്നു.
കൊല്ലപ്പെട്ടവരുടെ കർഷകരുടെ കുടുംബാംഗങ്ങളുടെ മൊഴിപ്രകാരം ടിക്കോണിയ പോലീസിൽ രജിസ്റ്റർചെയ്ത എഫ്.ഐ. ആറിൽ മന്ത്രിയും മകനും ഗൂഢാലോചന നടത്തിയതായും ആശിഷ് കർഷകർക്കുനേരെ വെടിയുതിർത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവർ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് ആശിഷിനും നോട്ടീസ് അയച്ചത്.
ആശിഷ് ഹാജരായതോടെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജോത് സിങ് സിദ്ദു വെള്ളിയാഴ്ച തുടങ്ങിയ നിരാഹാരം അവസാനിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !