പാലക്കാട് : ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട ആഷിഖും പ്രതിയായ ഫിറോസും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു. എന്നാൽ, ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ ഒറ്റയ്‌ക്ക് കേസുകൾ നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതോടെയാണ് ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തത്.
ആഷിഖാണ് ആദ്യം കത്തിയെടുത്തതെങ്കിലും അത് പിടിച്ചു വാങ്ങിയ ഫിറോസ് ആഷിഖിന്റെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. കത്തി എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അതേസമയം, മൃതദേഹം ആഷിഖന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൈയിൽ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ടാണ് തിരിച്ചറിഞ്ഞത്. ഡിസംബറിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്.
2015ൽ ഒരു മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ കഴിഞ്ഞദിവസം പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തലുണ്ടായത്. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന ചോദ്യത്തിനായിരുന്നു താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ 17ന് രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 17 മുതൽ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ലഹരി കടത്തിലും വിവിധ മോഷണക്കേസുകളിലും ഉൾപ്പെട്ടതിനാൽ ഒളിവിൽ പോയതാവാമെന്നാണ് കരുതിയത്. അതിനാൽ ആരും പരാതി നൽകിയിരുന്നില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !