ദുബായ്|വാക്സിൻ വിതരണത്തിലും പരിശോധനയിലും വൻനേട്ടം കൈവരിച്ച യു.എ.ഇ. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. ചൊവ്വാഴ്ച മുതൽ രാജ്യത്ത് ഒട്ടുമിക്ക നിയന്ത്രണങ്ങളും നീക്കും. 95 ശതമാനത്തോളം ആളുകൾ കോവിഡ് വാക്സിനെടുത്തുകഴിഞ്ഞു. കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നുകൂടിയാണ് യു.എ.ഇ.
വാക്സിനും പരിശോധനയും വ്യാപകമാക്കിയത് രോഗവ്യാപനത്തോത് കുറച്ചു. കോവിഡ് വാക്സിനുകൾ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴവാക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗ്രീൻപാസ് കാണിക്കണം.
സ്മാർട്ട് ഫോണിൽ എല്ലാവരും അൽ ഹൊസ്ൻ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. ഓരോ എമിറേറ്റിലെയും പ്രാദേശിക അടിയന്തര ദുരന്തനിവാരണസമിതികൾ കോവിഡ് സ്ഥിതി നിരീക്ഷിച്ചശേഷം നടപടിക്രമങ്ങൾ ക്രമീകരിക്കും.
ചൊവ്വാഴ്ച മുതൽ യു.എ.ഇ.യിലെ ഫുട്‌ബോൾ സ്റ്റേഡിയങ്ങൾ മുഴുവൻശേഷിയിൽ പ്രവർത്തിക്കും. യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള 12 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്ക് മാത്രമേ ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശനമുണ്ടാകൂ. 96 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം കാണിക്കുകയും വേണം.
രാജ്യത്ത് സിനിമാ തിയേറ്ററുകൾ ഇനിമുതൽ പൂർണശേഷിയിൽ പ്രവർത്തിക്കും. വിവാഹങ്ങൾ, സംസ്കാരച്ചടങ്ങുകൾ ഉൾപ്പെടെയുള്ള സാമൂഹികപരിപാടികൾക്ക് പങ്കെടുക്കാവുന്നവരുടെ പരമാവധിശേഷി ഉയർത്തും. ഓരോ എമിറേറ്റിലെയും ദേശീയ ദുരന്തനിവാരണസമിതിക്ക് ഇത് നിശ്ചയിക്കാം. പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും പാലിക്കേണ്ട സാമൂഹിക അകലം ഒരുമീറ്ററാക്കി കുറച്ചു. അതേസമയം മുഖാവരണം ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ കരുതൽ നടപടികൾ തുടർന്നും പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
യു.എ.ഇ.യിലെ സാമ്പത്തിക വിനോദസഞ്ചാര സൗകര്യങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, പൊതുഗതാഗതം എന്നിവിടങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും പരിപാടികളും ഈ മാസം പകുതിയോടെ പൂർണശേഷിയിലേക്ക് എത്തുമെന്ന് ദേശീയ ദുരന്ത, പ്രതിസന്ധി നിവാരണസമിതി അറിയിച്ചിരുന്നു. എങ്കിലും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ ഏവരും ജാഗ്രത പുലർത്തണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !