തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യവസായമേഖലയില്‍ ഗണ്യമായ പുരോഗതിയെന്ന് മുഖ്യമന്ത്രി. ഉത്തരവാദനിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്‌ഥാനമായി കേരളം മാറി. 7000 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു കഴിഞ്ഞു. കാക്കനാട് 1200 കോടിയുടെ പദ്ധതി ടിസിഎസുമായി ചേര്‍ന്ന് നടപ്പാക്കും. വായ്‌പ നല്‍കുന്നതില്‍ കെഎസ്‌ഐഡിസിക്ക് റെക്കോര്‍ഡ് നേട്ടമാണുള്ളത്. സംരംഭകരുടെ പരാതി പരിഗണിക്കാന്‍ വൈകിയാല്‍ ഉദ്യോഗസ്‌ഥര്‍ക്ക് പിഴ ചുമത്തും.
ഓണത്തിന് 14 ഇനങ്ങളുളള സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും. ഇതിനായി 425 കോടിയുടെ ചെലവ് വരുമെന്നും മുഖ്യമന്ത്രി പറയുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്‌തു. കോവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്‌ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്‌ഥാനത്തിന്റെ വായ്‌പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കോവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥ മുക്‌തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണ്.
അതേസമയം, കിഫ്‌ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്‌ബിയുടെ വായ്‌പ കിഫ്‌ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്‌ധർ വ്യക്‌തമാക്കിയിട്ടുണ്ട്. കിഫ്‌ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്‌പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Free kit for Onam; 14 items, cost 425 crores
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !