ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ല എന്ന ഗവർണറുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്ര കോൺഗ്രസിൽ നടന്നുവെന്ന് ഗവർണർ ആരോപിക്കുന്ന കാര്യങ്ങൾക്കു മറുപടി നൽകേണ്ടത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അതേസമയം, ആർ എസ് എസ് തലവനെ പോയി കണ്ടത് ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോയെന്ന് ഗവർണർ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ഒരു മുഖ്യമന്ത്രിയും വൈസ് ചാൻസിലറെ നിയമിക്കാൻ ഗവർണറുടെ അടുത്ത് പോയിട്ടില്ല. പിണറായി വിജയനാണ് ആദ്യമായി അത് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണറുമായി ഒത്തുകളിച്ചു. അങ്ങനെയാണ് ഗോപിനാഥ് രവീന്ദ്രന് നിയമവിരുദ്ധമായി പദവി നൽകിയത്. എന്നിട്ടിപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസുകാരനാണെന്ന് മാറ്റി പറയുന്നത് സർക്കാരിന്റെ നാടകമാണ്. അന്ന് സന്ധിയുണ്ടാക്കുമ്പോൾ യാതൊന്നും തടസ്സമായിരുന്നില്ലെന്നും സതീശൻ ആരോപിച്ചു.
ലോകായുക്ത ബില്ലും സർവ്വകലാശാല ബില്ലും ഒപ്പിടില്ലെന്ന ഗവർണറുടെ തീരുമാനത്തെയും പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണ്. കണ്ണൂർ സർവകലാശാല നിയമനത്തിൽ കൂട്ടുനിന്നതിൽ മാത്രമാണ് ഗവർണറോട് എതിർപ്പുള്ളത്. പുതിയ വൈസ് ചാൻസിലറെ നിയമിച്ചപ്പോൾ ഗവർണർ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടില്ല. ഇടനിലക്കാരുടെ സഹായത്തോടെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ സന്ധി ചെയ്തു.
ആർ എസ് എസ് നേതാവ് മോഹൻ ഭഗവതിനെ വസതിയിൽ പോയി കാണ്ടതിലൂടെ തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. ആർഎസ്എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്ന് തെളിയിച്ചു. ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ ഈ പ്രവർത്തിയെന്നും സതീശൻ ചോദിച്ചു. ഗവർണറുടെ പ്രിവിലേജുകളെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഗവർണർ ആർഎസ്എസ് തലവനെ പോയി കണ്ടപ്പോൾ എന്ത് പ്രോട്ടോകോൾ ആണ് നോക്കിയതെന്നും സതീശൻ ചോദിച്ചു.
Content Highlights: Favors Governor's decision not to sign bills: VD Satheesan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !