താനൂര്‍: ബോട്ടപകടത്തില്‍ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. ബേപ്പൂരിലേയും പൊന്നാനിയിലേയും തുറമുഖ ഓഫീസുകളില്‍ നിന്ന് ബോട്ടിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം അപകടത്തില്‍പ്പെട്ട ബോട്ടിന്റെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്നോ നാളെയോ എത്തും. മീന്‍ പിടിത്ത വള്ളം യാത്രാബോട്ടാക്കിമാറ്റുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ 'അറ്റ്‌ലാന്റിക്' ബോട്ട് പാലിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും സംഘം പരിശോധിക്കുക. അന്വേഷണ സംഘം ആവശ്യപ്പെടുന്നതനുസരിച്ചാണ് സാങ്കേതിക വിദഗ്ധർ എത്തുന്നത്.
അപകടത്തില്‍പ്പെട്ട 'അറ്റ്‌ലാന്റിക്ക്' ബോട്ട് മീന്‍പിടിത്ത വള്ളം രൂപംമാറ്റി നിര്‍മ്മിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബോട്ടിന് അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ബോട്ടുടമ പി നാസറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. നിലവില്‍ ഇയാള്‍ തിരൂര്‍ സബ് ജയിലിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. ബോട്ടിന് അനുമതി നല്‍കിയതിലും സര്‍വീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങള്‍ സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബോട്ടുടമയും സ്രാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പത്തുപേരാണ് ഇതുവരെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
Content Highlights: Tanur boat accident; Inquiry to Port Department officials
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !