ഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമായി നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.
നിലവില്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാടിലേക്കുള്ള യാത്രക്ക് നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിന് ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്.
പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയില്‍ കാണാതായവർക്കായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് മനുഷ്യര്‍ ജീവനോടെ കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ത്രീഡി തെര്‍മല്‍ ഇമേജിംഗ് പരിശോധന ഉള്‍പ്പെടെയാണ് നടക്കുന്നത്. അട്ടമല ഉള്‍പ്പെടെ അഞ്ച് പോയിന്‍റുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.
Content Summary: Wayanad Landslide: The Center rejected the demand to allow night travel via Bandipur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !