കോഴിക്കോട്: താമരശേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യാസർ ലക്ഷ്യമിട്ടിരുന്നത് ഭാര്യാപിതാവ് അബ്‌ദു റഹിമാനെയെന്ന് മൊഴി. കൊല്ലപ്പെട്ട ഷിബിലയെ യാസറിന്‍റെ കൂടെ കൊണ്ടുപോകുന്നതില്‍ തടസം നിന്നത് പിതാവായിരുന്നുവെന്ന പ്രതിയുടെ തോന്നലാണ് ഇതിന് കാരണം. ഇക്കാര്യം പ്രതി താമരശേരി പൊലീസിനോട് വെളിപ്പെടുത്തി.
ഷിബിലയെ യാസർ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ താത്‌പര്യമില്ലെന്ന് ഷിബില അറിയിച്ചിട്ടും യാസർ നിരന്തരം ശല്യപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താമരശേരിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഷിബില ഇക്കാര്യവും ചോദ്യം ചെയ്‌തിരുന്നു.
യാസർ ആഷിഖിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഭയന്ന ഷിബില ഉടൻ തന്നെ താമരശേരി പൊലീസിൽ പരാതി നല്‍കുകയും ചെയ്‌തിരുന്നു. ഇതിനുപുറമെ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും ഷിബിലയുടെ പേരിൽ യാസർ പണം പലിശക്കെടുത്തിരുന്ന വിവരവും പുറത്തുവന്നു. ഇക്കാര്യവും ഇരുവരും തമ്മിലുള്ള അകൽച്ചക്ക് ആക്കംകൂട്ടി എന്നാണ് കരുതുന്നത്.
യാസറുമായി നിയമപരമായി വേർപിരിയാൻ ഷിബില തയ്യാറെടുക്കുമ്പോഴാണ് ദാരുണമായ കൊലപാതകം നടന്നത്. ലഹരി കഴിച്ചെത്തിയ യാസർ ഭാര്യ ഷിബിലയെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയമാണ് യാസർ കുറ്റകൃത്യം ചെയ്യുന്നതിന് തെരഞ്ഞെടുത്തത്. കൊലപാതകത്തിന് വേണ്ടി ഇയാള്‍ പുതിയ കത്തിയും വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഷിബിലയെ വെട്ടിവീഴ്‌ത്തിയത്.
അപ്രതീക്ഷിതമായി മകൾക്ക് നേരെയുണ്ടായ ആക്രമണം കണ്ട് തടയാൻ ഓടിയെത്തിയ ഷിബിലയുടെ പിതാവ് അബ്‌ദു റഹിമാനെയും മാതാവ് ഹസീനയേയും യാസർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്‌ദു റഹിമാൻ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഹസീന താമരശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.
ഷിബിലയുടെ മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ 9 മണിക്ക് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. ശേഷം ഈങ്ങാപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകിട്ടോടെ ഖബറടക്കം നടക്കും.
Content Summary: Wife's murder case: Accused targeted father-in-law, Yaser reveals to police
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !