18 വര്‍ഷത്തെ കാത്തിരിപ്പ്, ഐപിഎലില്‍ (IPL 2025 ) കളിച്ച നാലാമത്തെ ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിന്റെ മികച്ച പ്രതിരോധത്തെ ടീം മികവുകൊണ്ട് മറികടന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബെംഗളൂരു സ്വന്തമാക്കിയത് ആറു റണ്‍സിന്റെ ചരിത്ര വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇന്നിങ്ങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഇതോടെ വിരാട് കോഹ്ലിയുടെ കിരീട നേടങ്ങളിലേക്ക് ഐപിഎല്ലും ഇടംപിടിച്ചു.
191 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബിന് മുന്നില്‍ ഒരു വലിയ പ്രതിസന്ധിയായിരുന്നില്ല. പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിങ്ങും പഞ്ചാബിന് മികച്ച തുടക്കം തന്നെ നല്‍കുകയും ചെയ്തു. ആദ്യ നാല് ഓവറില്‍ പഞ്ചാബ് 32 റണ്‍സെടുത്തു. ബൗണ്ടറികള്‍ക്ക് ശ്രമിക്കാതെ റണ്‍റേറ്റ് നിനിലനിര്‍ത്തി വിക്കറ്റ് കളയാതെ മുന്നേറാനായിരുന്നു പഞ്ചാബ് ശ്രമിച്ചത്. ഇതിനിടെ 19 പന്തില്‍ 24 റണ്‍സെടുത്ത് പ്രിയാന്‍ഷ് ആര്യ പുറത്തായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.
എന്നാല്‍ ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബോളര്‍മാര്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം മത്സരം ആര്‍സിബിയുടെ വരുതിയിലേക്ക് എത്തിച്ചു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുനാലിന്റെ പ്രകടനം നിര്‍ണായകമായി. പ്രഭ്സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) പുറത്താക്കിയതോടെആര്‍സിബി കളി തങ്ങളുടെ വരുതിയിലാക്കി. ഇതിനിടെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്ത് നില്‍ക്കുന്നതിനിടെയാണ് ക്രുണാല്‍ പാണ്ഡ്യ നിര്‍ണായക വിക്കറ്റ് പിഴുതത്. നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ 16 ഓവറില്‍ 136-4 എന്ന നിലയിലെത്തിച്ചു. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സില്‍ അവസാനിച്ചു.
Content Summary: IPL: 18-year wait ends, RCB wins maiden title
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !