മലയാളത്തില്‍ ചോദ്യങ്ങള്‍: പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി
പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
- ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തില്‍ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോഴാണ് സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പി.എസ്.സി. പരീക്ഷകളില്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തെ തന്നെ പി.എസ്.സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പത്താം ക്ലാസിനു മുകളില്‍ യോഗ്യത ആവശ്യമുള്ള പി.എസ്.സി പരീക്ഷകളില്‍ പത്തു മാര്‍ക്കിന് മലയാളത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയില്‍ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം വീണ്ടും പി.എസ്.സിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
- ഭരണ ഭാഷ മലയാളത്തിലാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച പുരോഗതി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഭരണഭാഷാ പ്രഖ്യാപനത്തിനു ശേഷം ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ജില്ലാ ഓഫീസുകളിലും അനുബന്ധ ഓഫീസുകളിലും 90 ശതമാനത്തിലേറെ കാര്യങ്ങളും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഡയറക്ടറേറ്റുകള്‍, കമ്മീഷണറേറ്റുകള്‍, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ മാറ്റം പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിച്ചിട്ടില്ല. ഭാഷാമാറ്റം പൂര്‍ണമാക്കുന്നതിന് വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
- ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും അവബോധ പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ വെബ്സൈറ്റില്‍ മലയാളത്തില്‍ കൂടി വിവരങ്ങള്‍ നല്‍കണമെന്ന തീരുമാനം മിക്കവാറും നടപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലും ഡയറക്ടറേറ്റുകളിലും കമ്മീഷണറേറ്റിലുമായി 39 വെബ്സൈറ്റുകളില്‍ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 12 കലക്ടറേറ്റുകളിലേയും 4 സര്‍വ്വകലാശാലകളിലേയും വെബ്സൈറ്റുകളും മലയാള ത്തില്‍ ലഭ്യമാണ്.
യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാഷാ സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി.എന്‍. മുരളി, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എ.ആര്‍. രാജന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നോര്‍ക്ക പുനരധിവാസ പദ്ധതി: ഈടില്ലാതെ പത്തുലക്ഷം രൂപവരെ ബങ്ക് ഓഫ് ഇന്ത്യ നല്‍കും
നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ ബങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3 ശതമാനം പലിശ സബ്സിഡിയും നല്‍കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് (NDPREM).
നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖലാ സോണല്‍ മാനേജര്‍ വി. മഹേഷ് കുമാറും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി. നോര്‍ക്ക് റൂട്ട്സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ ഏരിയ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നിലവില്‍ ഈട് വെക്കാന്‍ നിവൃത്തിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി.
ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് 5 കോടി രൂപ നല്‍കി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നല്‍കി. റിലയന്‍സ് വൈസ് പ്രസിഡന്‍റ് ജോണ്‍ മത്തായി, ജിയോ കേരള വൈസ് പ്രസിഡന്‍റ് ശശി പാലാഴി, ജിയോ കേരള ഹെഡ് കെ.സി. നരേന്ദ്രന്‍, റീടെയില്‍ സൗത്ത് ഹെഡ് സി.എസ്. അനില്‍കുമാര്‍, പെട്രോളിയം സ്റ്റേറ്റ് ഹെഡ് അര്‍ജുന്‍ പുല്ലത്ത്, റിലയന്‍സ് സ്റ്റേറ്റ് കോഓഡിനേറ്റര്‍ ജ്യോതിര്‍ഘോഷ് എന്നിവരാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !