ഇരുവഞ്ഞിപ്പുഴയിൽ നാരങ്ങാത്തോട് പതങ്കയത്തിൽ തിരുവോണ ദിനത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം പെരുവള്ളൂർ നടുക്കര സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തി.
എട്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അൽപസമയം മുൻപാണ് പതങ്കയം ജലവൈദ്യുത പദ്ധതിക്കുതാഴെ പാറക്കെട്ടിനിടയിൽ മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമെ പുറത്തു കാണാൻ കഴിഞ്ഞിരുന്നുള്ളൂ.ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മൃതദേഹം അൽപം മുൻപാണ് പുറത്തെടുക്കാനായത്.
തൃശൂരിൽ നിന്ന് എത്തിയ ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) 18 അംഗ സംഘവും വിവിധ ജില്ലകളിൽ നിന്നുമെത്തിയ കർമ സേന സന്നദ്ധ സംഘടനാ പ്രവർത്തകരും മുക്കം ഫയർ ഫോഴ്സും കോടഞ്ചേരി പൊലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. കോഴിക്കോട് ജില്ലാ കലക്ടറും ഇന്ന് സ്ഥലത്തെത്തിയിരുന്നു.


