വിവിധ സംഘടനാ നേതാക്കൾ ഒന്നിച്ചണിനിരന്ന് പൗരത്വ ഭേദഗതി ബില്‍ പ്രതീകാത്മകമായി കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധ സമ്മേളനത്തിനു തുടക്കം കുറിച്ചത്. 'നോ കാബ്, നോ എൻആർസി' എന്ന പ്ലക്കാർഡുകളുയർത്തി സമ്മേളനത്തിനെത്തിയവരെല്ലാം പ്രതിഷേധത്തിൽ അണിനിരന്നു. പൊതുസമ്മേളനത്തിൽ ഉമറുല്‍ ഫാറൂഖ് വിഷയമവതരിപ്പിച്ചു. ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ മതേതരത്വം, പൗരാവകാശം തുടങ്ങിയവ റദ്ദു ചെയ്യുന്ന നിയമങ്ങളാണ് ബിജെപി സർക്കാർ രാജ്യത്തു നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിച്ചു ഭരിക്കുകയും ഒരു മതത്തിന്റെ മാത്രം ആളുകളെ രണ്ടാംകിട പൗരന്മാരായി പാർശ്വവൽക്കരിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്. ഇത് പെട്ടെന്ന് ഉണ്ടായ തീരുമാനമല്ലെന്നും കാലങ്ങളായി സംഘ് പരിവാർ രാജ്യത്തു നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്രമെന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യസാക്ഷാൽക്കരിക്കാരത്തിനുള്ള ശ്രമമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വാതന്ത്ര്യ സമരങ്ങളിൽ കൃത്യമായി പങ്കെടുക്കുകയും അതിനുവേണ്ടി ജീവൻ വരെ നൽകുകയും ചെയ്ത ഒരു സമുദായത്തിന്റെ വക്താക്കളെ കേവലം ഇത് പോലുള്ള നിയമങ്ങൾ കൊണ്ട് അടിച്ചൊതുക്കാമെന്നു കരുതുന്ന സംഘ് പരിവാർ ശക്തികളുടെ ആഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ലെന്നു ടി.എം.എ റവൂഫ് പറഞ്ഞു. ഘട്ടങ്ങളായി തങ്ങളുടെ അജണ്ട നടപ്പാക്കുക എന്നതിന് ഹിറ്റ്ലർ അടക്കമുള്ള ഫാസിസ്റ്റു ഭരണകർത്താക്കളുടെ ഉദാഹരണങ്ങളുണ്ടെന്നും അത് തന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരും നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും മുസ്തഫ വാക്കാലൂർ പറഞ്ഞു. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് കേവലം മുസ്ലിം വിഭാഗങ്ങളുടെ മാത്രം സമരങ്ങളാണെന്നു വരുത്തിതീർക്കാനുള്ള ശ്രമമാണ് സംഘ് പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ഇത് മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള സമരങ്ങളാണെന്നും ഈ സമരത്തിന് ഇന്ത്യയിലെ മുഴുവൻ മതവിശ്വാസികളുടെയും പിന്തുണ ഉണ്ടെന്നും ശ്യാം ഗോവിന്ദ് അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ശക്തമായ സമരങ്ങൾ നടക്കുമ്പോൾ ഉൽബുദ്ധരായ കേരള ജനത ഒന്നിച്ചു നിൽക്കേണ്ടതിന് പകരം ചിലരെങ്കിലും മറ്റുള്ളവരുടെ സമരരീതികളെ പരിഹസിക്കുന്നത് ദൗർഭാഗ്യകരമായിപ്പോയെന്ന് പി. ശംസുദ്ധീൻ അഭിപ്രായപ്പെട്ടു. കാലാകാലങ്ങളിൽ ഭരണം നടത്തിയവർ തങ്ങളുടെ ഉത്തരവാദിത്ത്വം കൃത്യമായി നടപ്പാക്കാതിരുന്നതും പ്രശ്നം ഇത്രയും രൂക്ഷമായതിനു കരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അബ്ദുൽ മജീദ് നഹ സംസാരിച്ചു. അനീസ് കെഎം സമാപന പ്രസംഗം നടത്തി. അബ്ദുൽ ഷുക്കൂർ അലി അധ്യക്ഷത വഹിച്ചു. എ. നജ്മുദ്ധീൻ സ്വാഗതവും സിഎച്ച് ബഷീര്‍ നന്ദിയും പറഞ്ഞു. വി. കെ. ഷമീം ഇസ്സുദ്ധീൻ അവതാരകനായിരുന്നു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'കലക്ക് തീപിടിച്ചാൽ കാരിരുമ്പും ചാരമാകും' എന്ന പേരിൽ ഒരുക്കിയ ക്യാൻവാസിൽ ജിദ്ദയിലെ സാഹിത്യകാരന്മാരുടെയും ചിത്രകാരന്മാരുടെയും സൃഷ്ടികളുടെ പ്രദർശനം നടന്നു. അബ്ദുല്ല മുക്കണ്ണി സ്വന്തം വരികൾ എഴുതി പ്രദർശനം ഉത്‌ഘാടനം ചെയ്തു. കൊച്ചുകുട്ടികൾ വിവിധ പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധ സംഗമത്തിൽ അണിചേർന്നതും പ്രത്യേകം ശ്രദ്ധേയമായി.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !