ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമയിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്.
തന്‍റെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജനീകാന്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്. പെരിയാറിനെക്കുറിച്ചുള്ള തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും മാപ്പുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വായിച്ച ന്യൂസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെതിരെ പരാമര്‍ശം നടത്തിയതെന്നും രജനീകാന്ത് പറഞ്ഞു. ഇത് സാധൂകരിക്കുന്ന പത്ര കട്ടിങ്ങുകളും, വാര്‍ത്തകളും സഹിതമാണ് രജനീകാന്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
പെരിയാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ദ്രാവിഡര്‍ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രജനീകാന്തിന്‍റെ വാക്കുകള്‍.
1971 ല്‍ നടന്ന സംഭവങ്ങള്‍ മാത്രമാണ് പറഞ്ഞത്. നിരവധി മാസികകളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതിന്‍റെ പേരില്‍ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിയ്ക്കാനോ തയ്യാറല്ല -രജനീകാന്ത് പറയുന്നു.
കൂടാതെ, ഇത് താന്‍ ഭാവനയില്‍ മെനഞ്ഞെടുത്ത കാര്യങ്ങളല്ലെന്നും അവര്‍ കണ്ട കാര്യങ്ങള്‍ പറയുന്നത് പോലെ ഞാനും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്ബതാം വാര്‍ഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങള്‍ക്കടിസ്ഥാനം.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാന്‍ പെരിയാറിന്‍റെ നേതൃത്വത്തില്‍ 1971ല്‍ സേലത്ത് നടത്തിയ റാലിയില്‍ സീതയുടെയും രാമന്‍റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.
പൊതുവേദികളില്‍ രജനി ശ്രദ്ധയോടെവേണം പ്രസംഗിക്കേണ്ടതെന്ന് ഫിഷറീസ് മന്ത്രിയും AIADMK നേതാവുമായ ഡി. ജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദ്രാവിഡര്‍ വിടുതലൈ കഴകം രജനിയ്‌ക്കെതിരേ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയില്‍ പ്രതിഷേധക്കാര്‍ താരത്തിന്റെ കോലം കത്തിച്ചിരുന്നു.
തന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിശദീകരണവുമായി രജനീകാന്ത് നേരിട്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !