കൊറോണ രോഗബാധ (കൊവിഡ്19) സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ ഇറ്റലിയിൽ നിന്നാണ് വന്നതെന്ന് മറച്ചുവച്ചെന്ന അധികൃതരുടെ വാദങ്ങൾ തള്ളി രോഗ ബാധിതൻ. ഇറ്റലിയിൽ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ലെന്നും കാര്യങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും രോഗ ബാധിതൻ പറഞ്ഞു.
‘ഇറ്റലിയിൽ നിന്നാണ് വരുന്നതെന്ന വിവരം വിമാനത്താവള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ സമയം പനിയോ രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും വിമാനത്താവളത്തിൽ ആവശ്യപ്പെട്ടില്ല. കാര്യങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്വയം ചികിൽസയ്ക്കു വിധേയമാകുമായിരുന്നു’ യുവാവ് മനോരമയോട് പ്രതികരിച്ചു. കൂടാതെ ഇറ്റലിയിൽനിന്നു പുറപ്പെടുംമുൻപ് വിമാനത്താവളത്തിൽ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും വ്യക്തമാക്കുന്നു.
എവിടെനിന്നാണു വരുന്നതെന്നു പാസ്പോർട്ട് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. കാര്യങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ല. നാട്ടിലെത്തിയാൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇക്കാര്യം തങ്ങളോട് ആരും നിർദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് പനിമൂലം ആയിരുന്നില്ല അമ്മയ്ക്ക് രക്ത സമ്മർദംകൂടിയതിനാലാണെന്നും വ്യക്തമാക്കുന്നു.
നാട്ടിലെത്തിയ ശേഷം പള്ളിയിൽ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും നിഷേധിച്ചു. ഷോപ്പിങ്ങ് മാളിൽ പോയിരുന്നു മറ്റ് പരിപാടികളിൽ ഒന്നും തന്നെ പങ്കെടുത്തിട്ടില്ല. തങ്ങളെ നിർബന്ധിച്ചാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്ന ആരോഗ്യമന്ത്രിയുടെ വാദം വാദം തെറ്റാണ് ചുണ്ടിക്കാട്ടുന്ന യുവാവ് സ്വന്തം കാറിലാണ് ആശുപത്രിയിൽ വന്നതെന്നും വിശദമാക്കുന്നു.
പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാൻ നാട്ടിൽ എത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗ ബാധ അറിയുമായിരുന്നെങ്കിൽ ഇവരെ വിളിച്ച് വരുത്തില്ലായിരുന്നു. കുടുംബത്തില്‍ നിന്നുള്ള 7 പേർ ചികിത്സയിലുണ്ടെന്നും ഇറ്റലിയിൽ നിന്നെത്തിയ യുവാവ് വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാത്തതാണ് പ്രശ്നം വഷളാകാൻ കാരണമായതെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 29 ന് കൊച്ചിയില്‍ എത്തിയ അന്ന് മുതൽ മാര്‍ച്ച് ആറ് വരെ ഇവർ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ഇടപെട്ട് നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അരോഗ്യ മന്ത്രി പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !