കേരളത്തില്‍ അഞ്ച് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനിടെ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. പൊങ്കാല മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറയുമ്ബോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ആറ്റുകാല്‍ പൊങ്കാലക്ക് ഏറെ സന്നദ്ധസംഘടനകള്‍ വൊളന്റിയര്‍ ചെയ്യാറുണ്ടെന്ന് കേട്ടു. ഓരോ ഇരുനൂറ് മീറ്ററിലും അത്തരം സഹായികള്‍ ഉണ്ടാകും എന്നാണറിഞ്ഞത്. റസിഡന്റ് അസോസിയേഷനുകളും ഏറെ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടത്രേ. നല്ലത്. ഇക്കുറി ആ നന്മകളുടെ കൂട്ടത്തില്‍ ഉള്ളവര്‍ക്ക് പൊങ്കാലക്കലം നിറഞ്ഞ് തൂവുന്ന നേരം കൊണ്ട് അവിടെ നേര്‍ച്ചയിടാന്‍ വന്നവരുടെ പേരും അഡ്രസും എഴുതിയെടുത്തൂടേ? അവര്‍ നിന്ന ഓര്‍ഡര്‍ അടക്കം ഒരു കൊച്ചു ചിത്രമായി പേപ്പറിന് സൈഡില്‍ മാര്‍ക്ക് ചെയ്യുക കൂടി ചെയ്‌താല്‍ നല്ലൊരു ഡാറ്റ ബേസ് ആകും. അത് അവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറാം. ആര്‍ക്കും അസുഖം വരാതിരിക്കട്ടെ. എന്നാലും വന്നാല്‍ കോണ്ടാക്‌ട് ട്രേസിംഗ് നടക്കുമല്ലോ. ഒന്നാലോചിച്ച് കൂടേ?
കൂടെ കുറച്ച് നിര്‍ദ്ദേശങ്ങള്‍ കൂടി.
*പനി, തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം, ശ്വാസതടസം തുടങ്ങിയവ ഉള്ളവര്‍ പൊങ്കാലയില്‍ നിന്ന് മാറി നില്‍ക്കുക. * സര്‍ജിക്കല്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക. ധരിച്ച ശേഷം മാസ്‌കിലോ മുഖത്തോ തൊടാതിരിക്കുക. *കൈ തൊട്ടോ കെട്ടിപ്പിടിച്ചോ സൗഹൃദം പങ്ക് വെക്കരുത്. *കൈ ഇടക്കിടെ സോപ്പിട്ട് കഴുകാനുള്ള സംവിധാനങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് ചെയ്യുക. ഇടക്കിടെ കൈ കഴുകുക. ഒരു കാരണവശാലും ഹാന്റ് സാനിറ്റൈസറുകള്‍ കൊണ്ട് പോകരുത്. അവയില്‍ ആല്‍ക്കഹോള്‍ ഉള്ളതിനാല്‍ തീ പിടിത്തം സംഭവിച്ചേക്കാം. *എത്രയും പെട്ടെന്ന് തന്നെ ചടങ്ങ് തീര്‍ത്ത് ഇറങ്ങുക. ദര്‍ശനവും പ്രാര്‍ത്‌ഥനയുമെല്ലാം ഇനിയുമാവാമല്ലോ. *പൊതുവാഹനങ്ങളില്‍ തിക്കിതിരക്കുന്ന അവസ്‌ഥ ഒഴിവാക്കാന്‍ ശ്രമിക്കുക. രോഗം പടരാന്‍ ഇതിലും മികച്ച മറ്റൊരിടമില്ല. *സാധിക്കുമെങ്കില്‍ ഈ വര്‍ഷം പൊങ്കാലയില്‍ നിന്ന് വിട്ട് നില്‍ക്കാം. അല്ലെങ്കില്‍ മേല്‍ പറഞ്ഞതെല്ലാം ആവുംവിധം ശ്രദ്ധിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അത് തന്നെയാണ് പലവുരു ഓര്‍മ്മിപ്പിക്കുന്നതും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !