ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട് 15 പേരുടെ മരണം സ്ഥിരീകരിച്ചതായും 15 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
'രാജമലയില്‍ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതിബന്ധം, വാര്‍ത്താ വിനിമയ ബന്ധം എല്ലാം തടസപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയുന്നത് വൈകുന്ന സാഹചര്യമുണ്ടായി. ഇവിടേക്കുള്ള റോഡിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ വൈകുന്നതിന് ഇടയാക്കി. സബ്കളക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.' മുഖ്യമന്ത്രി പറഞ്ഞു.
മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്ക്കരമായിരുന്നുവെന്നും നിലവില്‍ ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തുന്നതായാണ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴ മുന്നില്‍ കണ്ട് സേനയുടെ ഒരു യൂണിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നുവെങ്കിലും വാഗമണില്‍ കാര്‍ ഒലിച്ചുപോയ സംഭവുമായി ബന്ധപ്പെട്ട് എന്‍.ഡി.ആര്‍.എഫ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിക്കുന്നത്. തൃശൂരിലുള്ള എന്‍.ഡി.ആര്‍.എഫ് സംഘത്തെയും രാജമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഫയര്‍ ഫോഴ്‌സിന്റെ പരിശീലനം ലഭിച്ച അന്‍പതംഗ സംഘത്തെ എറണാകുളത്തുനിന്നും നിയോഗിച്ചു. ഈ സംഘങ്ങള്‍ എത്തിച്ചേരാന്‍ വൈകുന്ന ഘട്ടത്തില്‍ ആകാശമാര്‍ഗം രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സാദ്ധ്യതയും തേടിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !