മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ (71)അന്തരിച്ചു. കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ വിട വാങ്ങിയത്. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്.
ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. ചികിത്സക്കിടെ, അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷവും പാര്‍ട്ടിയുടേയും സര്‍ക്കാരിലേയും നിര്‍ണായക അധികാര കേന്ദ്രമായിരുന്നു അഹമ്മദ് പട്ടേല്‍. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റില്‍ എത്തിയത്. മൂന്ന് തവണ ലോക്‌സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.
2004-ല്‍ യുപിഎ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സര്‍ക്കാരിന്റേയും മുന്നണിയുടേയും നടത്തിപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നുവെങ്കിലും ഒരു സര്‍ക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നില്‍ക്കുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വസ്ത നേതാവ്: അഹമ്മദ് പട്ടേല്‍
ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് അഹമ്മദ് പട്ടേല്‍. ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച ഒരു ദശാബ്ദകാലം പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമിടയിലെ പ്രധാനിയായിരുന്നു അഹമ്മദ് പട്ടേല്‍. 1980 ന്‍റെ രണ്ടാം പകുതിയില്‍, സാക്ഷാല്‍ രാജീവ് ഗാന്ധിയുടെ കൈപിടിച്ചാണ് അഹമ്മദ് പട്ടേല്‍ എന്ന ഗുജറാത്തുകാരന്‍, ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്.
അധികം വൈകാതെ ദേശീയ കോണ്‍ഗ്രസിന്‍റെ രാഷ്ടീയ ചാണക്യനായി പട്ടേല്‍ മാറി. രാഷ്ട്രീയ ഭേദമന്യേ വിവിധ പാര്‍ട്ടി നേതാക്കന്മാരോടും വ്യവസായ പ്രമുഖരോടും അദ്ദേഹം പുലര്‍ത്തിയിരുന്ന വ്യക്തി ബന്ധമാണ് പല പ്രതിസന്ധി ഘട്ടങ്ങളിലും കോണ്‍ഗ്രസിന് തുണയായത്. രാജീവ് ഗാന്ധിക്ക് ശേഷം സോണിയ ഗാന്ധിയുടെയും വിശ്വസ്തത കാത്ത അഹമ്മദ് പാട്ടേല്‍ ദീര്‍ഘകാലം സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2004ല്‍ സര്‍വരേയും ഞെട്ടിച്ച്, എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ മറികടന്ന്, യുപിഎ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കരുത്തു പകര്‍ന്നതും അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !