തിരുവനന്തപുരം: മലയാളിയായ ആദ്യത്തെ ഐ.പി.എസ്. ഉദ്യോഗസ്‌ഥയും സംസ്‌ഥാനത്തു ഡി.ജി.പി. റാങ്കിലെത്തുന്ന ആദ്യ വനിതയുമായ ആര്‍. ശ്രീലേഖ സര്‍വീസില്‍നിന്നു വിരമിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് മേധാവിയായിരിക്കെയാണു വിരമിക്കുന്നത്.
1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്‌ഥയായ ശ്രീലേഖ, കോട്ടയത്ത് എ.എസ്.പിയായാണു സര്‍വീസ് തുടങ്ങിയത്. 1991-ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരില്‍ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. പോലീസ് ആസ്‌ഥാനത്ത് എഐ.ജിയായും നാലു വര്‍ഷത്തോളം സി.ബി.ഐയില്‍ എസ്.പിയായും ഡി.ഐ.ജിയായും പിന്നീട് ക്രൈംബ്രാഞ്ച് ഐ.ജിയായും ജോലി ചെയ്‌തു.
എറണാകുളം റേഞ്ച് ഡി.ഐജിയായ ശേഷം വിവിധ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തലപ്പത്തു പ്രവര്‍ത്തിച്ചു. വിജിലന്‍സ് എഡി.ജി.പിയായും പ്രവര്‍ത്തിച്ചു.
റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്‌റ്റേറ്റ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ എം.ഡിയായിരുന്നു. ഗതാഗത കമ്മിഷണര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വിശിഷ്‌ട സേവനത്തിന് രാഷ്‌ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്. കുറ്റാന്വേഷണ പുസ്‌തകങ്ങള്‍, ബാലസാഹിത്യ കൃതികള്‍ ഉള്‍പ്പെടെ നിരവധി പുസ്‌തകങ്ങള്‍ എഴുതി. നിലവില്‍ ഐ.പി.എസ്. അസോസിയേഷന്‍ പ്രസിഡന്റാണ്. സര്‍വീസിലിരിക്കെ തന്നെ ശ്രീലേഖ അനുഭവ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഫെല്ലോഷിപ്പടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. മനസിലെ മഴവില്ല്, നിയമനിര്‍മാണം സ്‌ത്രീകള്‍ക്ക്, ചെറു മര്‍മ്മരങ്ങള്‍, നീരാഴിക്കപ്പുറം, ലോട്ടസ് തീനികള്‍, മരണദൂതന്‍, കുഴലൂത്തുകാരന്‍, കുട്ടികളും പോലീസും, തമസോമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പീഡിയാട്രിക് സര്‍ജന്‍ ഡോ. എസ്. സേതുനാഥാണു ഭര്‍ത്താവ്. മകന്‍: ഗോകുല്‍നാഥ്. ഇന്നലെ ഫയര്‍ഫോഴ്‌സ് ആസ്‌ഥാനത്ത് ജീവനക്കാര്‍ അവര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണറും യാത്രയയയപ്പും നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !