തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. മാര്‍ച്ചിലെ 1500, ഏപ്രിലിലെ 1600 ഉള്‍പ്പെടെ ആകെ 3100 രൂപയാണ് ഗുണഭോക്താക്കളുടെ പക്കലെത്തിയത്.
കഴിഞ്ഞ ബജറ്റിലാണ് പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തിയത്. ഈസ്റ്റര്‍, വിഷു, റമദാന്‍ നോമ്പ് കണക്കിലെടുത്ത് ഏപ്രിലിലെ പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുമ്പെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടുള്ളവര്‍ക്ക് അതിലും അല്ലാത്തവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുമാണ് തുക ലഭ്യമാക്കുക.
60,16,384 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 49,12,870 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 11,03,514 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് നീക്കിവച്ചത് 35,058 കോടി രൂപയാണ്.
ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനാണ് പൊതുഅവധി ദിവസങ്ങളായ ദുഃഖവെള്ളിക്കും ഈസ്റ്ററിനും തുറന്ന് പ്രവര്‍ത്തിച്ചുള്ള ക്രമീകരണം.
അതേസമയം, റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പകരം പ്രതിസന്ധികള്‍ക്കു നടുവില്‍നിന്ന് നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയതെന്ന് സിപിഎം വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !