അസമില്‍ വോട്ടിംഗ് മെഷീനുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി.
വിവാദമുണ്ടായ ബൂത്തുകളില്‍ റീപോളിംഗ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്നലെയാണ് കൃഷ്‌ണേന്തു പാലിന്റെ കാറില്‍ നിന്നും ഇവിഎം മെഷീന്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷമുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തെ ഗൗരവമായി കാണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. എപ്പോഴൊക്കെ സ്വകാര്യ വാഹനത്തില്‍ ഇവിഎം കടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ടോ അതിനു പിന്നിലെല്ലാം ബിജെപി ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
സംഭവത്തില്‍ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കാറില്‍ വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറ് കേടായെന്നും തുടര്‍ന്ന് അതിലെ വന്ന സ്വകാര്യ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ മാറ്റുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സ്ഥാനാര്‍ഥിയുടെ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ വാഹനം കൃഷ്‌ണേന്ദു പാലിന്റെ ഭാര്യയുടെ പേരിലുള്ളതാണെന്ന് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ബിജെപിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. “തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ പോക്കറ്റിലാണെന്ന് അറിയാമായിരുന്നു. എന്നാല്‍ വോട്ടിംഗ് മെഷീന്‍ അവരുടെ മടിയിലാണെന്ന് പുതിയതും ആശങ്കയുളവാക്കുന്നതുമാണ്,” പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !