സംസ്ഥാനത്ത് പലയിടത്തും കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ അമിതനിരക്ക് ഈടാക്കുന്ന സാഹചര്യത്തില്‍ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോള്‍, ബഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
നേരത്തേ തന്നെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും (മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ) 50% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇഎസ്‌ഐ ആശുപത്രികളെ പൂര്‍ണമായും കൊവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കും സൗജന്യ ചികിത്സ തന്നെ നല്‍കണമെന്ന് നേരത്തേ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ നിരക്കില്‍ ഏകീകരണം വരുത്താന്‍ തീരുമാനിച്ചതായി കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അതനുസരിച്ച് ചികിത്സാ നിരക്ക് ഇങ്ങനെയാണ്:
1. ജനറല്‍ വാര്‍ഡ്
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 2645 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.
2. HDU (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 3795 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.
3. ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 7800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.
4. വെന്‍റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 13800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.
റജിസ്ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്സിംഗ്- ബോര്‍ഡിംഗ് നിരക്ക്, സര്‍ജന്‍/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്സ്, കണ്‍സള്‍ട്ടന്‍റ് നിരക്കുകള്‍, അനസ്തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഓക്സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്‌ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പിപിഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍, Tocilizumab ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നു.
ആര്‍ടിപിസിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അതേ തുകയ്ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകള്‍ക്കും അധിക തുക ഈടാക്കാന്‍ പാടില്ല.
ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്‍റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്‍റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആര്‍പിയില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !