തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയതിന്റെ പശ്ചാത്തലത്തിലാണിത്.
അതേസമയം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടിവരും.
അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കഴിഞ്ഞ ദിവസം ലോക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ നിലവില്‍ വരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍.
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍, ഗ്യാസ് സര്‍വീസ് സെന്ററുകള്‍ എന്നിവയും കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകളും ചൊവ്വയും ശനിയും തുറക്കാം.
ശ്രവണ സഹായി വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകളും ഈ ദിവസങ്ങളില്‍ തുറക്കാം. കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 22,318 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !